റിയാദ്: പെരുമ്പടവം ശ്രീധരെൻറ ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവലിനെ അവലംബിച്ച് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ‘പകരം, ഒരു പുസ്തകം മാത്രം’ എന്ന ഡോക്യുഫിക്ഷൻ ഫിലിം പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു.
റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായന പരിപാടിയിലാണ് 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പ്രദർശിപ്പിച്ചത്. വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്സ്കിയും അദ്ദേഹത്തിെൻറ സ്‌റ്റെനോഗ്രാഫർ ആയി ഏതാനും ദിവസം മാത്രം ജോലി ചെയ്ത അന്നയെന്ന പെൺകുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് ഒരു സങ്കീർത്തനം പോലെയുടെ പ്രമേയം.
താനൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യൻ സാഹിത്യത്തിലുള്ള പരിചയത്തിെൻറ പിൻബലത്തിൽ തികച്ചും ഭാവനാത്മകമായി ആവിഷ്കരിച്ച പെരുമ്പടവത്തിെൻറ നോവലിലെ ചില സന്ദർഭങ്ങൾ കോർത്തിണക്കി സെൻറ് പീറ്റേഴ്സ്ബർഗിലെ ഇപ്പോൾ മ്യൂസിയമായി മാറിയ ദസ്തയേവ്സ്കിയുടെ വീട്ടിലും കേരളത്തിലെ പെരുമ്പടവം ഗ്രാമത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്. ദസ്തയേവ്സ്കിയും അന്നയുമായി റഷ്യൻ അഭിനേതാക്കൾ വ്ലദിമിർ പോസ്‌നിക്കോവും ഒക്‌സാന കാർമിഷിനയും വേഷമിട്ടു. നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സക്കറിയയാണ് ശബ്ദം നൽകിയത്. പ്രദർശനത്തിനുശേഷം അതിനെ കുറിച്ചും ദസ്തയേവ്സ്കിയുടെ സർഗജീവിതത്തെക്കുറിച്ചും ചർച്ച നടന്നു. അന്നയോടുള്ള പ്രണയത്തിെൻറ തീവ്രതക്കൊപ്പം ദസ്തയേവ്സ്കിയുടെ പ്രക്ഷുബ്ദമായ വ്യക്തിജീവിതവും സർഗാത്മക ജീവിതത്തിലെ ചില ഏടുകളും ദൃശ്യവത്കരിക്കുന്നതിൽ ഷൈനി ജേക്കബ് ബെഞ്ചമിൻ വിജയിച്ചിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒരു സങ്കീർത്തനം പോലെ നോവലിെൻറ പുനർവായന പ്രിയ സന്തോഷ് നടത്തി.
ദസ്തയേവ്സ്കിയുടെ ജീവിതത്തെ പ്രതിപാദിക്കുന്ന ‘എ റൈറ്റർ ഇൻ ഹിസ് ടൈം’ എന്ന ജോസഫ് ഫ്രാങ്കിെൻറ ജീവചരിത്രത്തിൽ നിന്നുള്ള ഏതാനും അധ്യായങ്ങൾ ആർ. മുരളീധരൻ അവതരിപ്പിച്ചു. ഇതേ വിഷയത്തിലുള്ള ലയണിഡ് ട്സിപ്കിെൻറ നോവൽ ‘സമ്മർ ഇൻ ബെഡൻ ബെഡൻ’െൻറ വായനാനുഭവം ഇക്‌ബാൽ കൊടുങ്ങല്ലൂർ പങ്കുവച്ചു. ടി.ആർ സുബ്രഹ്മണ്യൻ ചർച്ച ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ നെരുവമ്പ്രം, അനിത നസിം, റസൂൽ സലാം, സിജിൻ കോവല്ലൂർ, നിജാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നൗഷാദ് കോർമത്ത് മോഡറേറ്റർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.