റിയാലിന്‍െറ മൂല്യം കുറക്കാതെ  സൗദി അറേബ്യ പ്രതിസന്ധി മറികടക്കും

റിയാദ്: റിയാലിന്‍െറ മൂല്യം കുറക്കാതെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും സൗദിക്ക് പ്രശ്നത്തിന് പരിഹാരം കാണാനാവുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 
രാഷ്ട്രത്തിന്‍െറ പൊതുചെലവ് ചുരുക്കി സാമ്പത്തിക കമ്മി നികത്തിയും ഡോളുറമായുള്ള വിനിമയ ബന്ധം ശക്തമായി നിലനിര്‍ത്തിയും റിയാലിന്‍െറ നിലവിലെ മൂല്യം കാത്തു സൂക്ഷിക്കാനാവുമെന്ന് സ്വിറ്റ്സര്‍ലാന്‍റിലെ സൂറിച്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രഡിറ്റ് സൂയിസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി. 
ബുധനാഴ്ച പുറത്തുവിട്ട പഠനത്തിലാണ് നിലവില്‍ സൗദി റിയാലിന്‍െറ മൂല്യം കുറക്കാതെ തന്നെ രാജ്യത്തിന് പ്രതിസന്ധി മറികടക്കാനാവുമെന്ന് അഭിപ്രായപ്പെട്ടത്.
 രാഷ്ട്രത്തിന്‍െറ സൂക്ഷിപ്പ് സ്വത്തില്‍ നടപ്പു വര്‍ഷത്തില്‍ 15 ശതമാനത്തിന്‍െറ കുറവുവന്നിട്ടുണ്ടെങ്കിലും വിദേശ കടത്തിന്‍െറ അനുപാതം കുറഞ്ഞ രാജ്യമാണ് സൗദി എന്നത് പരിഗണിക്കുമ്പോള്‍ നിലവിലെ താല്‍ക്കാലിക പ്രതിസന്ധി റിയാലിന്‍െറ മൂല്യത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ല. സൗദിയുടെ ആളോഹരി വരുമാനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും 15 ബില്യന്‍ ഡോളറിന്‍െറ ബോണ്ടുകള്‍ പുറത്തിറക്കുന്നതിലൂടെ ഈ പ്രതിസന്ധിയും രാജ്യം മറികടക്കും. 
ഏത് പ്രതിസന്ധിയിലും റിയാലിന്‍െറ മൂല്യത്തില്‍ കുറവ് വരുത്താതിരിക്കുക എന്നതാണ് സൗദിയുടെ മുന്‍കാല സാമ്പത്തിക നയം. ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നയത്തിലൂടെയും രാജ്യത്തിന്‍െറ ചെലവുകള്‍ വെട്ടിക്കുറച്ചും സാമ്പത്തിക കമ്മി നികത്താന്‍ രാജ്യത്തിന് സാധിക്കും. 
അമേരിക്കന്‍ ഡോളറുമായുള്ള അന്താരാഷ്ട്ര വിനിമയ ബന്ധം പതിറ്റാണ്ടുകളായി തുടര്‍ന്നുപോരുന്നതാണ്. 
ശക്തമായ ഈ ബന്ധവും റിയാലിന്‍െറ മൂല്യം പിടിച്ചുനിര്‍ത്താന്‍ സൗദിയെ സഹായിക്കുമെന്ന് ക്രഡിറ്റ് സൂയിസിന്‍െറ പഠനം വ്യക്തമാക്കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.