ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ വന്‍ കുതിപ്പിന് ആക്കം കൂട്ടുന്ന നിരവധി വികസന പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവ് തുടക്കം കുറിച്ചു. ചരിത്രം സൃഷ്ടിച്ച്, വ്യാവസായിക നഗരമായ ജുബൈലില്‍ ഇന്നലെ 216 ബില്യണ്‍ റിയാലിന്‍െറ പദ്ധതികള്‍ക്കാണ് അദ്ദേഹം അംഗീകാരം നല്‍കിയത്. പ്രവിശ്യയുടെ മുഖഛായ മാറ്റുന്ന വിധം വിഷന്‍ 2030ന്‍െറ ഭാഗമായി ആവിഷ്കരിച്ച 242 ഓളം വികസന പദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കമിട്ടത്.
കൂടാതെ, പൂര്‍ത്തിയായ നിരവധി വികസന പദ്ധതികള്‍ സല്‍മാന്‍ രാജാവ് രാജ്യത്തിന് സമര്‍പിച്ചു. ഊര്‍ജം, ആരോഗ്യം, ജലം തുടങ്ങിയ വിവിധ തലങ്ങളിലുള്ള കൂറ്റന്‍ വികസന പദ്ധതികള്‍ക്കാണ് തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളുടെ കീഴില്‍ അരാംകോ, സദാറ, സാത്റോപ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് എണ്ണ മേഖലയിലെ മിക്ക പദ്ധതികളും ആവിഷ്കരിച്ചിട്ടുള്ളത്.
രാജാവ് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ഊര്‍ജമന്ത്രി ഖാലിദ് അല്‍ഫാലിഹും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും വിശദീകരിച്ചൂ. അല്‍ഖോബാര്‍, ദറൈന്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ മത്സ്യ ബന്ധനത്തിനായുള്ള തുറമുഖ നിര്‍മാണം, കാര്‍ഷികാവശ്യത്തിനുള്ള ജലപദ്ധതികള്‍, വൈദ്യുതോല്‍പാദന കേന്ദ്രങ്ങള്‍, ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍, ഭവന നിര്‍മാണം തുടങ്ങിയ ശ്രദ്ധേയമായ നിരവധി വികസന പദ്ധതികള്‍ക്കും അദ്ദേഹം അംഗീകാരം നല്‍കി.
അരാംകോയുടെ ദീര്‍ഘകാല പദ്ധതികളും ഇതില്‍ പെടും. വിഷന്‍ 2030 എന്ന സ്വപ്നത്തിന്‍െറ ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന നിക്ഷേപങ്ങളുടെ ഒഴുക്കും ഊര്‍ജ മേഖലയിലെ വികസന പദ്ധതികളുമാണ് മേഖലക്ക് പുത്തനുണര്‍വേകി യാഥാര്‍ഥ്യമാവാനിരിക്കുന്നത്.
ഗവര്‍ണര്‍ സുഊദ് ബിന്‍ നായിഫ്, പൗര പ്രമുഖര്‍, മന്ത്രിമാര്‍, രാജ കുടുംബാംഗങ്ങള്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുഞ്ഞുങ്ങള്‍ നല്‍കിയ വിവിധ ഉപഹാരങ്ങളും അത് സ്വീകരിച്ചുകൊണ്ട് രാജാവിന്‍െറ കുശലാന്വേഷണങ്ങളും സ്വീകരണ ചടങ്ങില്‍ കൗതുകമുണര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.