റിയാദ്: ശമ്പളം മുടങ്ങിയ തൊഴിലാളികളുടെ കാര്യത്തില്‍ വീണ്ടും തൊഴില്‍ വകുപ്പിന്‍െറ ഇടപെടല്‍. അബഹയിലെ സ്വകാര്യ കമ്പനിയില്‍ 150 തൊഴിലാളികളാണ് വേതനമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. ഇവരുടെ പ്രശ്നം ശ്രദ്ധയില്‍പെട്ട തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ശമ്പള കുടിശ്ശിക എത്രയും പെട്ടെന്ന് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊഴിലാളികളെ സന്ദര്‍ശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയത്. കുടിശ്ശിക നല്‍കിയില്ളെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ അധികൃതരെ അറിയിക്കണമെന്നും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പിടിച്ചുവെക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും തൊഴില്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ വേതനം നല്‍കാതിരുന്ന പ്രമുഖ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളുടെ കാര്യത്തിലും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു. നജ്റാനിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതിരുന്നത്. ഇത് സംബന്ധിച്ച് പരാതി കിട്ടിയതോടെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ടത്. തൊഴില്‍ സംബന്ധമായ പരാതികള്‍ എന്തു തന്നെയായാലും 19911 എന്ന ടോള്‍ ഫ്രീ നമ്പറിലോ https://rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ അറിയിക്കണമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.