മഴക്ക് സാധ്യത: മക്ക മേഖലയില്‍ മുന്‍കരുതല്‍, ജാഗ്രതാ നിര്‍ദേശം 

ജിദ്ദ: മഴയുണ്ടാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്‍െറ മുന്നറിയിപ്പിനെ തുടര്‍ന്ന് ജിദ്ദ, മക്ക, ത്വാഇഫ് എന്നിവിടങ്ങളില്‍ ശക്തമായ മുന്‍കരുതല്‍. മഴ സീസണ്‍ ആരംഭിക്കുന്നതിനാല്‍ ബുധനാഴ്ച ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ ഗവര്‍ണറേറ്റിലെ ദുരന്ത നിവാരണ കേന്ദ്രത്തിന് കീഴിലെ ഓപറേഷന്‍ റൂമിന് കീഴില്‍ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ മുന്‍കരുതലെടുക്കണമെന്നും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ നിര്‍ദേശിച്ചിരുന്നു. മഴ ദുരന്ത നിവാരണ പദ്ധതികള്‍ വിജയിക്കാന്‍ മുന്‍കരുതല്‍ ആവശ്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അടിയന്തര സേവനങ്ങള്‍ക്ക് ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴില്‍ 8600 പേരെയാണ് ഒരുക്കിയിരിക്കുന്നത്. മഴവെള്ളം തിരിച്ചുവിടുന്ന ഓവുചാലുകളുടെ റിപ്പയറിങും ശൂചീകരണവും സിവില്‍ ഡിഫന്‍സിന് കീഴിലുള്ള ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കി. പൊലീസും ട്രാഫിക്കും സേവന സജ്ജരായി രംഗത്തുണ്ട്്. മക്ക മുനിസിപ്പാലിറ്റിക്ക് കീഴില്‍ നിരവധി തൊഴിലാളികളെ അടിയന്തിര സേവനങ്ങള്‍ക്കായി സജ്ജമാക്കി. മക്കയിലും പുണ്യസ്ഥലങ്ങളിലും മഴവെള്ളം തിരിച്ചുവിടുന്ന ഓവുചാലുകള്‍ പരിശോധിക്കുന്നതിനും തടസ്സങ്ങളൊന്നുമില്ളെന്ന് ഉറപ്പുവരുത്താനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും മഴ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പും ശേഷവും ഓവുചാലുകളുടെ അറ്റക്കുറ്റ പണികള്‍ നടക്കാറുണ്ടെന്ന് മുനിസിപ്പാലിറ്റി എന്‍ജിനീയര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ആലു സൈദ് പറഞ്ഞു. ശുചീകരണ ജോലികള്‍ക്കും വെള്ളം പമ്പ് ചെയ്തു നീക്കാനും നൂതനമായ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓവുചാലുകളില്‍ നിന്ന് മണ്ണും മാലിന്യങ്ങളും നീക്കംചെയ്യാന്‍ 25 ഓളം സംഘങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കാലാവസ്ഥ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കാനും വീടുകളില്‍ തന്നെ കഴിയാനും ത്വാഇഫ് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. മേഖലയില്‍ കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും പൊടിക്കാറ്റില്‍ ദൂരക്കാഴ്ച നന്നേ കുറവാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കനാലുകള്‍ക്കടുത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലത്തും നില്‍ക്കരുതെന്ന് ത്വാഇഫ് സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ നാസ്വിര്‍ ബിന്‍ സുല്‍ത്താന്‍ ആവശ്യപ്പെട്ടു. ത്വാഇഫ് ആശുപത്രികള്‍ക്ക് ആരോഗ്യ കാര്യാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ ആശുപത്രികളിലും അടിയന്തിര സേവനങ്ങള്‍ക്ക് മുഴുസമയ മൊബൈല്‍ മെഡിക്കല്‍ സംഘമുണ്ട്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുന്നതിനുമാവശ്യമായ നടപടികള്‍ ആരോഗ്യ കാര്യാലയം സ്വീകരിച്ചിട്ടുണ്ട്. 
വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ മക്ക മേഖലയിലുടെ ഉയര്‍ന്ന ഭാഗങ്ങളിലും തെക്ക് തീര പ്രദേശങ്ങളിലും മദീനയുടെ ചില ഭാഗങ്ങളിലും അല്‍ബാഹ, അസീര്‍ മേഖലകളിലും ഇടിയോട് കൂടിയ നല്ല മഴക്കും ഖസീം, റിയാദ് മേഖലകളിലും മിതണായ മഴക്കും സാധ്യത തുടരുന്നതായി കാലാവസ്ഥ അറിയിപ്പിലുണ്ട്. വടക്കന്‍ മേഖല, അല്‍ജൗഫ് മേഖലകളില്‍ തണുപ്പ്  ശക്തിപ്പെടുമെന്നും ചൂട് മൈനസ് ഡിഗ്രിയിലേക്ക് എത്തുമെന്നും മുന്നറിയിപ്പുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.