ജിദ്ദ: അര്‍ബുദത്തെ പൊന്നുകൊണ്ട് ചികിത്സിച്ച് ഭേദമാക്കാമെന്ന് സൗദി ഗവേഷകനായ ഡോ. സഈദ് അല്‍ ജറൗദി. കാന്‍സര്‍ ബാധിച്ച എലികളില്‍ നടത്തിയ പഠനം വിജയകരമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അര്‍ബുദ ചികിത്സയുടെ ഭാഗമായി നല്‍കുന്ന കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന ‘സിസ്പ്ളാറ്റ്’ എന്ന മരുന്നിന് പകരമായി സ്വര്‍ണമിശ്രിതം ഉപയോഗിക്കാമെന്നാണ് അദ്ദേഹം തെളിയിച്ചത്. ഇത് 20 വര്‍ഷം മുമ്പുള്ള കണ്ടുപിടിത്തമാണ്. എന്നാല്‍ പരീക്ഷണ വിജയം ഇപ്പോഴാണ് ഉണ്ടായത്. മൂന്ന് വര്‍ഷമായി എലികളില്‍ ചികിത്സ നടത്തുകയായിരുന്നു. മൂത്രസഞ്ചിയിലും വയറ്റിലും ബാധിക്കുന്ന കാന്‍സറിനെ ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കുമെന്നാണ് ഡോ. ജറൗദി പരീക്ഷിച്ച് തെളിയിച്ചത്. പരീക്ഷണത്തിന്‍െറ ഇനിയുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിസ്പ്ളാറ്റിനെ അപേക്ഷിച്ച് സ്വര്‍ണത്തിന് പാര്‍ശ്വഫലം ഇല്ല. ‘സിസ്പ്ളാറ്റ’് തുടര്‍ച്ചയായി രോഗിക്ക് നല്‍കുമ്പോള്‍ മരുന്നിനെ അതിജീവിക്കാന്‍ കാന്‍സര്‍ കോശങ്ങള്‍ ശേഷിയാര്‍ജിക്കുന്നുവെന്നാണ് പരീക്ഷണം പറയുന്നത്. അതേസമയം സ്വര്‍ണമിശ്രിതം വിഷരഹിതമായതിനാല്‍ രോഗിയുടെ പ്രതിരോധ ശേഷിയെ ബാധിക്കുന്നില്ല. സ്വര്‍ണത്തെ അതിജീവിക്കാന്‍ കാന്‍സര്‍ കോശങ്ങള്‍ക്ക് കഴിയില്ളെന്ന് അദ്ദേഹം വ്യക്തമാക്കി. വെളുത്ത പൊന്നില്‍ (പ്ളാറ്റിനം) നിന്നാണ് സിസ്പ്ളാറ്റിന്‍ ഉദ്പാദിപ്പിക്കുന്നത്. ഈ മരുന്നിന് വിലയേറെയാണ്. എന്നാല്‍ സ്വര്‍ണത്തില്‍ നിന്ന് ഉണ്ടാക്കുന്ന മരുന്നിന് താരതമ്യേന വില കുറവാകും. ഇത് ചികിത്സാചെലവ് കുറക്കാന്‍ സഹായകമാവും. അതേ സമയം സ്വര്‍ണം അസ്ഥിരസ്വഭാവമുള്ള ലോഹമാണെന്നത് ഇതിന്‍െറ പോരായ്മയാണ്. ഇത് പരിഹരിക്കാനുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞരെന്ന് ഡോ.സഈദ് അല്‍ ജറൗദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.