നിയമകുരുക്കില്‍പെട്ട കരാര്‍ സ്ഥാപനത്തിലെ 200 ഇന്ത്യക്കാര്‍ ദുരിതത്തില്‍

ദമ്മാം: നിയമ കുരുക്കില്‍പെട്ട ദമ്മാമിലെ സ്വകാര്യ കരാര്‍ സ്ഥാപനത്തിലെ 200 ഓളം ഇന്ത്യന്‍ തൊഴിലാളികളുടെ ദുരിതം പരിഹാരമില്ലാതെ തുടരുന്നു. ഒരു വര്‍ഷമായി ശമ്പളമില്ലാതെയാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ മാത്രമാണ് മറ്റു സഥാപനങ്ങളിലേക്ക് ജോലി മാറിയത്. നിലവില്‍ 150 ഇന്ത്യന്‍ തൊഴിലാളികളടക്കം 300 ലേറെ തൊഴിലാളികളാണ് വൈദ്യുതിയും വെള്ളവും ഇല്ലാതെ താമസ സ്ഥലത്ത് നരകിക്കുന്നത്. 
സാമൂഹിക സംഘടനകളാണ് കഴിഞ്ഞ നാലുമാസമായി ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. ബില്ല് അടക്കാത്തതോടെയാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. 
ജനറേറ്റര്‍ സ്ഥാപിച്ചെങ്കിലും പിന്നീട് അതും നിലച്ചു. ഇവരുടെ ദുരിതം വ്യക്തമാക്കി എംബസിയിലേക്ക് നിരവധി പരാതികള്‍ അയച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ളെന്ന് പ്രവാസി സാംസ്കാരിക വേദി ഭാരവാഹി ശബീര്‍ ചാത്തമംഗലം പറഞ്ഞു. 
മറ്റു രാജ്യങ്ങളുടെ എംബസികള്‍ അവരുടെ രാജ്യക്കാരുടെ ക്ഷേമം അന്വേഷിക്കുകയും, നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു എന്നാരോപിച്ച് രണ്ട് മലയാളി തൊഴിലാളികളെ കമ്പനി ഹുറൂബാക്കുകയും ചെയ്തു. പിന്നീട് തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ പോയതോടെ സ്ഥാപനം ഒത്തുതീര്‍പ്പിന് തയാറായി കഴിഞ്ഞ ദിവസം ഹുറൂബ് നീക്കം ചെയ്യുകയായിരുന്നു. ഇഖാമ കാലാവധി ബാക്കിയുള്ളവര്‍ക്ക് മറ്റു ജോലി സ്ഥലത്തേക്കും മാറാന്‍ പറ്റാത്ത അവസ്ഥയാണ്. രണ്ടുവര്‍ഷം മുമ്പ് ഉടമയുടെ മക്കള്‍ തമ്മിലുണ്ടായ സ്വത്തവകാശ തര്‍ക്കം മൂലമാണ് കമ്പനി നിയമകുരുക്കില്‍ പെടുന്നത്. കമ്പനിക്ക് സാമഗ്രികള്‍ നല്‍കുന്ന സഥാപനങ്ങള്‍ക്ക് പണം കൊടുക്കാതെയായി. ഇതോടെ വാണിജ്യ മന്ത്രാലയത്തില്‍ കേസ് വരുകയും തുടര്‍ന്ന് എല്ലാ പണമിടപാടുകളും കോടതി വിലക്കുകയൂം ചെയ്തു. പിന്നാലെ തൊഴിലാളികളുടെ ശമ്പളവും നിലച്ചു. ഇതിനെ മറികടക്കാന്‍ കമ്പനി ഉടമ മറ്റൊരു കമ്പനി ഉണ്ടാക്കി ചില തൊഴിലാളികളെ അതിലേക്ക് മാറ്റിയെങ്കിലും കോടതി വിലക്കില്‍നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സൗദി സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ഇളവില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് നൂറുകണക്കിന് തൊഴിലാളികള്‍ കഴിയുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.