ജിദ്ദ: സൗദിയിലെ ഉന്നത സര്‍വകലാശാലയായ കിങ് സഊദ് യൂണിവേഴ്സിറ്റിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന 478 വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കേണ്ടതില്ളെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം തീരുമാനിച്ചു. തൊഴില്‍ കരാറുകള്‍ പുതുക്കാന്‍ യൂണിവേഴ്സിറ്റി അനുമതി തേടിയപ്പോഴാണ് മന്ത്രാലയം അനുമതി നിഷേധിച്ചത്.
ദീര്‍ഘകാലമായി സൗദിയില്‍ കഴിയുകയും യൂണിവേഴ്സിറ്റില്‍ ജോലിചെയ്യുകയും ചെയ്യുന്നതുകൊണ്ട് ഇവര്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പത്തു വര്‍ഷത്തിലധികം കിങ് സഊദ് യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തുവരുന്ന സ്ത്രീകളും പുരുഷന്‍മാരുമായ 516 മെഡിക്കല്‍ വിദഗ്ധരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിനാണ് സര്‍വകലാശാല അധികൃതര്‍ അനുമതി തേടിയത്.
അപേക്ഷ പഠിച്ച അധികൃതര്‍ 478 ജീവനക്കാരുടെ കരാര്‍ പുതുക്കേണ്ടതില്ളെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഏഴ് കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാരുടെയും 31 അസിസ്റ്റന്‍റ് ഡോക്ടര്‍മാരുടെയും കരാറുകള്‍ പുതുക്കി നല്‍കി.
വിവിധ സൗദി യൂണിവേഴ്സിറ്റികളില്‍ ജോലിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന യോഗ്യരായ സ്വദേശികള്‍ യൂണിവേഴ്സിറ്റികളിലെ വിദേശ ജീവനക്കാരുടെ കരാര്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. വിദേശികളായ വിദഗ്ധരുടെ സേവനം 10 വര്‍ഷത്തില്‍ കൂടാന്‍ പാടില്ളെന്ന സിവില്‍ സര്‍വീസ് മന്ത്രാലയത്തിന്‍െറ നിര്‍ദേശം നടപ്പാക്കണമെന്നും അപേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലകളില്‍ വിവിധ തലങ്ങളിലായി നിരവധി വിദേശികള്‍ സേവനം അനുഷ്ഠിച്ചുവരുന്നുണ്ട്. യോഗ്യരായ സ്വദേശികളെ നിര്‍ബന്ധമായും പരിഗണിക്കേണ്ടിവരുന്നതിനാല്‍ ഭാവയില്‍ കൂടുതല്‍ വിദേശികള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.