വാഹനാപകട കേസുകളില്‍ കുടുങ്ങി  ജയിലിലാകുന്ന ഡ്രൈവര്‍മാരുടെ എണ്ണം കൂടുന്നു 

ജിദ്ദ: ഹൗസ് ഡ്രൈവര്‍, ഡ്രൈവര്‍ വിസയില്‍ സൗദി അറേബ്യയില്‍ ജോലിക്കത്തെി വാഹനാപകട കേസുകളില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നവരുടെ എണ്ണം കൂടുന്നു. ഓടിക്കുന്ന വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയില്ളെങ്കില്‍ ഡ്രൈവറാണ് ഇവിടെ നഷ്ടപരിഹാരം നല്‍കേണ്ടത്. വില കൂടിയ വാഹനങ്ങളിലിടിക്കുകയോ മറ്റോ ചെയ്്താല്‍ ലക്ഷക്കണക്കിന് റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ആളപായമുണ്ടായാലും ഇതു തന്നെയാണ് സ്ഥിതി. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നതിനാല്‍ വാഹനാപകടത്തില്‍ പെട്ട് നഷ്ടപരിഹാരം കൊടുക്കാന്‍ കഴിയാതെയാണ് പലരും ജയിലില്‍ കഴിയുന്നത്. ഓടിക്കുന്ന വാഹനത്തിന് എന്തെങ്കിലും സംഭവിച്ചാലും ഉടമ പരാതിപ്പെടുകയാണെങ്കില്‍ ഡ്രൈവര്‍ നഷ്ടപരിഹാരം നല്‍കണം. 2014ല്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ തൊഴില്‍കരാര്‍ പ്രകാരം ഗാര്‍ഹിക വിസയില്‍ ജോലിക്കാരെ നിയമിക്കുമ്പോള്‍ കൃത്യമായ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഹൗസ് ഡ്രൈവര്‍ ഓടിക്കുന്ന വാഹനത്തിന് ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് വേണം. ഇതില്ലാത്ത വാഹനം ഓടിക്കാന്‍ ഡ്രൈവറെ സ്പോണ്‍സര്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. അങ്ങനെ സ്പോണ്‍സര്‍ നിര്‍ബന്ധിച്ചാല്‍ തൊഴിലാളിക്ക് ലേബര്‍ കോടതിയെ സമീപിക്കാം. സര്‍ക്കാര്‍ തലത്തിലുണ്ടാക്കിയ വ്യവസ്ഥകളില്‍ ഒപ്പുവെച്ച ശേഷമേ തൊഴിലാളി  ജോലിയില്‍ പ്രവേശിക്കാവൂ. സൗദിയിലത്തെിയ ശേഷം സ്പോണ്‍സര്‍ ഉണ്ടാക്കുന്ന കരാറിലൊന്നും തൊഴിലാളി ഒപ്പിടരുത്. അങ്ങനെയുള്ള സാഹചര്യം വന്നാല്‍ എംബസിയെ സമീപിക്കണം. പലപ്പോഴും വളഞ്ഞ വഴിക്ക് ജോലി തേടി വരുന്നവരാണ് വെട്ടിലാവുന്നത്. കരാര്‍ വ്യവസ്ഥകള്‍ എന്താണ് എന്നുപോലും അറിയാതെ നാട്ടിലെ ഇടനിലക്കാര്‍ക്ക് പണം കൊടുത്ത് കയറി വരുന്നവര്‍ ഇവിടെ അപകടത്തില്‍പെടുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലാക്കുന്നത്. ലേബര്‍ കോടതികളില്‍ ഇത്തരം നിരവധി കേസുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലരുടെയും രേഖകള്‍ ശരിയല്ലാത്തതിനാല്‍ എംബസിയിലെ ലേബര്‍ വിഭാഗത്തിനും ഇവരെ സഹായിക്കാനാവില്ല. അഹമ്മദാബാദ് സ്വദേശിയായ സലീംഖാന്‍ മുംബൈയിലെ ഏജന്‍റിന് 55000 രൂപ നല്‍കി വിസ സംഘടിപ്പിച്ചാണ് കഴിഞ്ഞ ഓഗസ്റ്റ് 31ന് ജിദ്ദയിലത്തെിയത്. നിരന്തരമായ പീഡനം സഹിച്ചും വീട്ടിലെ ദാരിദ്ര്യമോര്‍ത്ത് ജോലിയില്‍ തുടര്‍ന്നു. ഒരു മാസം മുമ്പ് സ്പോണ്‍സര്‍ ഈ യുവാവിനെ പുറത്താക്കിയത്രെ. പാസ്പോര്‍ട്ട് ചട്ട വിരുദ്ധമായി സ്പോണ്‍സര്‍ സൂക്ഷിച്ചിരിക്കയാണ്. 15 ദിവസത്തോളം ഇയാള്‍ തെരുവിലാണ് കഴിഞ്ഞത്. ഒടുവില്‍ ഒരു ബംഗാളിയാണ് കൂടെ താമസിപ്പിക്കാന്‍ തയാറായത്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി. കേസ് കോടതിയിലത്തെി. സ്പോണ്‍സര്‍ സലീം ഖാനെതിരെ കോടതിയില്‍ വാദിച്ചത് ഇയാള്‍ കാറിന്‍െറ ഗിയര്‍ബോക്സ് കേടുവരുത്തിയെന്നും 44000 റിയാല്‍ നഷ്പരിഹാരം നല്‍കണമെന്നുമാണ്. ലേബര്‍കോടതി സ്പോണ്‍സര്‍ക്കനുകൂലമായി വിധി നല്‍കിയതോടെ സലീംഖാന്‍ കെണിയിലായിരിക്കയാണ്. ഇയാള്‍ ജോലിക്ക്  വന്നത് ശരിയായ വ്യവസ്ഥകള്‍ പാലിച്ചല്ല എന്നാണ് ലേബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. 
ഒരു മാസം മുമ്പ് കോഴിക്കോട് മുക്കം സ്വദേശി മുജീബ്റഹ്മാന്‍ ഓടച്ച കാര്‍ 70 ലക്ഷം റിയാല്‍ വിലയുള്ള മറ്റൊരു കാറിലിടിച്ചു. ആ കാറിന്‍െറ കേടുപാടുകള്‍ തീര്‍ക്കാന്‍ ഏതാണ്ട് 11 ലക്ഷം റിയാല്‍ വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്്. തന്‍െറ വാഹനത്തിന്‍െറ ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നതിനാല്‍ ഇത്രയും തുക സാധാരണക്കാരനായ മുജീബ്റഹ്മാന്‍ തന്നെ നല്‍കണം. ഇത് നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ജയിലിലാണ്. ഇന്‍ഷുറന്‍സും മതിയായ രേഖകളുമില്ലാതെ ട്രെയിലര്‍ ഓടിച്ച് കുരുക്കിലായ കൊല്ലം കടക്കല്‍ ചെറുകുളം സ്വദേശി ഷൈന്‍ ശശിധരന്‍ 173000 റിയാല്‍ നഷ്ടപരിഹാരം നല്‍കാനില്ലാത്തതിനാല്‍ മൂന്നുമാസമായി ജയിലിലാണ്.
ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ട് മൂന്ന് പാക്കിസ്ഥാന്‍ സ്വദേശികള്‍ മരിച്ച കേസില്‍ ജയിലിലായ കോഴിക്കോട് മൂഴിക്കല്‍ ചെറുവറ്റ സ്വദേശി ഹബീബ് റഹ്മാന്‍ ഒമ്പത് ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്. സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കോടതി ഹബീബ് റഹ്മാനെ പാപ്പരായി പ്രഖ്യാപിച്ചതിനാല്‍ ജയിലില്‍ നിന്നിറങ്ങിയെങ്കിലും കേസ് തീര്‍പ്പാകും വരെ ഇയാള്‍ക്ക് നാട്ടില്‍പോവാന്‍ കഴിയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.