ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദിയയും ഒപ്പുവെച്ചു: ക്വാട്ടയില്‍ മാറ്റമില്ല

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. ജിദ്ദയിലെ ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സൗദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ഹിജ്ജാറും ഇന്ത്യന്‍വിദേശകാര്യസഹമന്ത്രി വി.കെ സിങും കരാറില്‍ ഒപ്പിട്ടു. ഇതോടെ 2016 ലെ ഹജ്ജ് തീര്‍ഥാടനത്തിന് ഇന്ത്യയില്‍ നിന്ന് വരുന്നവരുടെ താമസം, യാത്ര,തിരിച്ചുപോക്ക് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായി.
തീര്‍ഥാടകരുടെ ക്വാട്ടയില്‍ കഴിഞ്ഞവര്‍ഷത്തെ അതേ നില തന്നെയാണ് ഇത്തവണയും. ഹറമിലെ നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് 2013 ല്‍ ഇതരരാജ്യങ്ങള്‍ക്ക് ക്വാട്ടയില്‍ 20 ശതമാനവും ജി.സി.സി രാഷ്ട്രങ്ങള്‍ക്ക് 50ശതമാനവും കുറവു വരുത്തിയിരുന്നത്. ഇത്തവണയും അതില്‍ ഒരു രാജ്യത്തിനും മാറ്റം വരുത്തിയിട്ടില്ല. കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് 1,36,020 തീര്‍ഥാടകരാണ്  ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് എത്തുക.  കേന്ദ്രഹജ്ജ് കമ്മിറ്റി വഴി 1,00,020 പേരും സ്വകാര്യഗ്രൂപ് വഴി 36,000 പേരും എത്തും.
ഹജ്ജ് കമ്മിറ്റിക്ക് കീഴിലത്തെുന്നവര്‍ക്ക് മശാഇര്‍ മെട്രോട്രെയിന്‍ ഉള്‍പ്പെടെ യാത്രാസൗകര്യം ലഭ്യമാവും. മക്കയില്‍ ഇത്തവണ 36,000 പേര്‍ക്ക് ഗ്രീന്‍ കാറ്റഗറിയിലും 64,000 പേര്‍ക്ക് അസീസിയയിലുമായിരിക്കും താമസസൗകര്യം. ഗ്രീന്‍ കാറ്റഗറിയിലെ താമസക്കാര്‍ക്കുള്ള കെട്ടിടം കണ്ടത്തെിയിട്ടുണ്ട്. ഇവ ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ സൗദിയിലെ  ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറക്, വിദേശകാര്യവകുപ്പിലെ അസീം മെഹ്ജാന്‍, ന്യൂനപക്ഷകാര്യവകുപ്പ്  ജോ.സെക്രട്ടറി രാഗേഷ് മോഹന്‍, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ അത്താഉര്‍റഹ്മാന്‍, സിവില്‍ ഏവിയേഷന്‍ വകുപ്പ് ഡയറക്ടര്‍ പൂജ ജിന്‍ഡാല്‍, ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം എന്നിവരും സൗദി പക്ഷത്തുനിന്ന് ഡെപ്യൂട്ടി ഹജ്ജ് മന്ത്രി ഹുസൈന്‍ ശരീഫ്, ഗതാഗതവകുപ്പ് മന്ത്രി ഡോ.മുഹമ്മദ് സിംസിം, ആഭ്യന്തരവകുപ്പ് മന്ത്രി മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഅദല്‍ സൗദ് തുടങ്ങിയവരും പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.