ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ പുരാതന നഗരമായ അല്‍അഹ്സ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയേറുന്നു. ഇതു സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയായതായും അടുത്ത ജനുവരിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നും വകുപ്പ് മേധാവി ഖാലിദ് അല്‍ഫരീദ അറിയിച്ചു. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് വേരുകള്‍ നീളുന്ന ചരിത്രവും സംസ്കാരവും നാഗരികതയും ഉള്‍ച്ചേര്‍ന്ന മണ്ണാണ് ഹസയുടേത്. ജുവാദ പള്ളി, ഇബ്രാഹീം പാലസ്, അഖീര്‍ പോര്‍ട്ട്, പുരാതന ജലസേചന കനാലുകള്‍, ജബല്‍ ഗാറ, യെല്ളോ ലേക്ക് തുടങ്ങിയവയാണ് പ്രധാനമായും പരിഗണനക്ക് സമര്‍പ്പിക്കുന്നത്. ലോകത്തിലെ തന്നെ വലുതും മനോഹരവുമായ മരുപ്പച്ചയും ഹസയുടെ സവിശേഷതകളിലൊന്നാണ്്. അതിനാലാണ് ‘വാഹതുല്‍ ഹസ’ (ഹസ താഴ്വര) എന്ന പേരില്‍ ഈ പ്രദേശം അറബിയില്‍ അറിയപ്പെടുന്നതും. മുമ്പ് പാരമ്പര്യ കൈത്തറി-കരകൗശല മേഖലയിലെ പൈതൃക നഗരങ്ങളുടെ പട്ടികയില്‍ അല്‍അഹ്സ ഇടം പിടിച്ചിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് അത്തരമൊരു നേട്ടം കൈവരിച്ചതായുള്ള പ്രഖ്യാപനമുണ്ടായത്. പട്ടികയില്‍ ഇടം പിടിക്കുന്നതോടെ കൂടുതല്‍ സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാനാവുമെന്നാണ് വിലയിരുത്തല്‍. വരും വര്‍ഷങ്ങളില്‍ വിദേശ നിക്ഷേപത്തിന്‍െറ പിന്‍ബലത്തില്‍ വിവിധ ടൂറിസം പദ്ധതികളും ലക്ഷ്യമിടുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രുചി വൈവിധ്യമൊരുക്കി അണിയിച്ചൊരുക്കിയ ഈത്തപ്പഴ മേള അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ആറ് പുതിയ വന്‍ നിക്ഷേപകര്‍ അന്ന് 50 മില്യണോളം റിയാലിന്‍െറ നിക്ഷേപമാണ് പ്രഖ്യാപിച്ചത്.
പ്രാഥമിക ചര്‍ച്ചക്ക് ശേഷം സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പത്ത് ചരിത്ര നഗരങ്ങളും ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പിക്കാനാണ് അധികൃതരുടെ പദ്ധതി. വിദേശികളായ ചരിത്ര ഗവേഷകരുടെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചക്കും പഠനത്തിനും ശേഷമാണ് ഇത്തരമൊരു തീരുമാനം. ദര്‍ബ് സുബൈദ, തരീഖ് അല്‍ഹജ്ജ് അല്‍ശാം, തരീഖ് അല്‍ഹജ്ജ് അല്‍മിസ്രി, ഹിജാസ് റെയില്‍ പാത, അല്‍ഫാവ് ഗ്രാമം, റിജാല്‍ അല്മഅ്, ദില്‍ഐന്‍ ഗ്രാമം, വാഹത് അല്‍അഹ്സ എന്നിങ്ങനെ ചരിത്രമുറങ്ങുന്ന പൈതൃക സ്ഥലങ്ങളൂം പ്രകൃതി രമണീയവുമായ സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഏഴ് വര്‍ഷത്തെ ഏകോപിപ്പിച്ച പ്രവര്‍ത്തനഫലമായി സൗദി അറേബ്യയിലെ നാല് സ്ഥലങ്ങള്‍ നിലവില്‍ ലോക പൈതൃക പട്ടികയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യുനെസ്കോ വിദഗ്ധര്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷമായിരിക്കും പൈതൃക പട്ടികയിലേക്ക് തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.