വര്‍ഗീയതയേയും ഫാഷിസത്തേയും ചെറുത്തുതോല്‍പിക്കുക -നവോദയ റിയാദ്

റിയാദ്: കേരളത്തിന്‍െറ മണ്ണിലും വളര്‍ന്നുവരുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെയും ഫാഷിസ്റ്റ് അസഹിഷ്ണുതയെയും ശക്തമായി ചെറുത്തുതോല്‍പിക്കണമെന്ന് റിയാദ് നവോദയ സാംസ്കാരിക വേദിയുടെ മൂന്നാമത് കേന്ദ്ര സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. നിര്യാതനായ നവോദയ മുന്‍ ജോയിന്‍റ് സെക്രട്ടറി രാജേന്ദ്രന്‍ നായരുടെ പേരിലുള്ള നഗറില്‍ നടന്ന സമ്മേളനം എന്‍.ആര്‍.കെ വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയുധവില്‍പന ലക്ഷ്യമാക്കി മുതലാളിത്ത-സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ അധിനിവേശങ്ങളാണ് ലോകത്താകമാനം ഭീകര പ്രസ്ഥാനങ്ങളെ വളര്‍ത്തിയത്. ഇന്ത്യയില്‍ മോദി ഭരണം അസഹിഷ്ണുതയാണ് സമ്മാനിച്ചത്. ദലിത് വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ഭീതിയിലാണ്. ബി.ജെ.പിയെ ആശയപരമായി ചെറുക്കാന്‍ സാധിക്കുന്ന ഇടതുപക്ഷം ഒരു രാഷ്ട്രീയ ശക്തിയായി മാറുകയാണ് ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് സോമന്‍ അനുശോചന പ്രമേയവും ലത്തീഫ് കല്ലമ്പലം രക്തസാക്ഷി പ്രമേയവും വായിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി അന്‍വാസ് അവതരിപ്പിച്ചു. പ്രശസ്ത നാടക സംവിധാകന്‍ ജയന്‍ തിരുമനയുടെ പരിശീലനത്തില്‍ നവോദയ അവതരിപ്പിച്ച ‘തീപ്പൊട്ടന്‍’ നാടകം റിയാദിലെ നാടകപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശ്രദ്ധേയമായ നിലയില്‍ വോളിബാള്‍ ടൂര്‍ണമെന്‍റും സംഘടിപ്പിക്കാനായി. തൊഴില്‍ പ്രശ്നം ദുരിതത്തിലായ 59 തൊഴിലാളികളെ താമസവും ഭക്ഷണവും നല്‍കി സംരക്ഷിച്ചു. വരവുചെലവ് കണക്കുകള്‍ ട്രഷറര്‍ ജയകുമാര്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന് മേലുള്ള പൊതുചര്‍ച്ചക്ക് മുന്‍ സെക്രട്ടറി ഉദയഭാനു മറുപടി പറഞ്ഞു. രക്ഷാധികാരി ഒ.കെ സുധാകരന്‍, ന്യൂ ഏജ് ആക്ടിങ് സെക്രട്ടറി സക്കറിയ എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രവീന്ദ്രന്‍, പൂക്കോയ തങ്ങള്‍, സുദര്‍ശനന്‍ എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു. അഹ്മദ് മേലാറ്റൂര്‍, സിദ്ദീഖ് കൊണ്ടോട്ടി, ഹക്കീം മാരാത്ത് എന്നിവര്‍ പ്രമേയ കമ്മിറ്റിയുടെയും ഷൈജു ചെമ്പൂര്, ഷാജു എന്നിവര്‍ മിനിട്ടുസ് കമ്മിറ്റിയുടേയും ചുമതലകള്‍ വഹിച്ചു. ജ്യോതി സതീഷ്, രാജേഷ്, കാജല്‍, ഗോപിക എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ കുമ്മിള്‍ സുധീര്‍ സമ്മേളനത്തിന് സ്വാഗതവും സെക്രട്ടറി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. അന്‍വാസ് (പ്രസി), അഹ്മദ് മേലാറ്റൂര്‍, പൂക്കോയ തങ്ങള്‍ (വൈ. പ്രസി), രവീന്ദ്രന്‍ (സെക്ര), ബാലകൃഷ്ണന്‍, സുരേഷ് സോമന്‍ (ജോ. സെക്ര), ജയകുമാര്‍ (ട്രഷ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.