സൗദി ദ്വീപുകളുടെ കൈമാറ്റം: ഒന്നും ഒളിക്കാനില്ളെന്ന് സീസി 

റിയാദ്: ചെങ്കടലില്‍ ഈജിപ്ത് സൗദി അതിര്‍ത്തിയിലുള്ള രണ്ട് ദ്വീപുകള്‍ സൗദിക്ക് വിട്ടുകൊടുക്കാമെന്ന ധാരണയുമായി മുന്നോട്ടുപോകുമെന്നും ഒന്നും ഒളിക്കാനില്ളെന്നും ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫതാഹ് സീസി. ദ്വീപുകള്‍ കൈമാറുന്നത് ഈജിപ്ത് കോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്. 
കോടതിയില്‍ ആവശ്യമായ രേഖകളും തെളിവുകളും സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിറാന്‍, സനാഫീര്‍ എന്നീ ദ്വീപുകള്‍ സൗദിക്ക് കൈമാറാന്‍ അടുത്തിടെ നടന്ന സല്‍മാന്‍ രാജാവിന്‍െറ ഈജിപ്ത് സന്ദര്‍ശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. 
സൗദിയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1950 മുതല്‍ ഈജിപ്തിന്‍െറ കൈവശമായിരുന്നു. അന്നത്തെ ഭരണാധികാരി അബ്ദുല്‍ അസീസ് രാജാവിന്‍െറ നിര്‍ദേശപ്രകാരമാണ് ദ്വീപുകളുടെ സംരക്ഷണം ഈജിപ്ത് ഏറ്റെടുത്തത്. പിന്നീട് ഇതു സംബന്ധിച്ച് തര്‍ക്കമുയര്‍ന്നിരുന്നു. സല്‍മാന്‍ രാജാവും സീസിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമുദ്രാതിര്‍ത്തി തീരുമാനിക്കാന്‍ ധാരണയായിരുന്നു. ഈജിപ്തിന് കോടിക്കണക്കിന് റിയാലിന്‍െറ പദ്ധതികളും രാജാവ് പ്രഖ്യാപിച്ചിരുന്നു. 
സൗദിയില്‍ നിന്ന് ഈജിപ്തിലേക്ക് കിങ് സല്‍മാന്‍ കോസ്വേ എന്ന പേരില്‍ കടല്‍പാലം നിര്‍മിക്കാനും തീരുമാനിച്ചു. ഈ ചര്‍ച്ചയിലാണ് ദ്വീപുകള്‍ കൈമാറുമെന്ന് സീസി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനത്തിന് പിറകെ ഈജിപ്തില്‍ ചിലയിടങ്ങളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീട് കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.