റിയാദ്: മൂന്നര മാസം റിയാദിലെ ആശുപത്രിയില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കഴിഞ്ഞ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ സ്വദേശി മുഹമ്മദ് ആബിദിനെ (32) നാട്ടിലത്തെിച്ചു. പനി മൂര്‍ഛിച്ച് ജോലിക്കിടയില്‍ കുഴഞ്ഞുവീണാണ് ആശുപത്രിയിലായത്. നാലര മാസം മുമ്പ് വെല്‍ഡര്‍ ജോലിക്കാണ് റിയാദിലെ സ്വകാര്യ കമ്പനിയുടെ വിസയിലത്തെിയത്. ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ അസുഖം ബാധിച്ചു. ജ്വരമൂര്‍ഛയില്‍ അത് തലച്ചോറിനെ ബാധിച്ചു അവശതയിലായി. ജോലി ചെയ്തുകൊണ്ടിരിക്കേയാണ് കുഴഞ്ഞുവീണത്. ശുമൈസി ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്.
മൂന്നുമാസം ഇവിടെ കഴിഞ്ഞ ശേഷം ആശുപത്രി അധികൃതര്‍ തന്നെ 200 കിലോമീറ്ററകലെ ദവാദ്മിയിലെ നാഫി ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ നാട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിന്‍െറ സഹായത്തോടെ നാട്ടില്‍ അയക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇപ്പോഴും അര്‍ദ്ധബോധാവസ്ഥയിലായതിനാല്‍ യാത്രക്ക് സ്ട്രെച്ചര്‍ സൗകര്യം ആവശ്യമായിരുന്നു. വലിയ ചെലവ് വരുന്ന യാത്രക്കുള്ള മുഴുവന്‍ പണവും നല്‍കാന്‍ എംബസി സാമൂഹിക ക്ഷേമവിഭാഗം തയാറായി. ഉദ്യോഗസ്ഥന്‍ മലയാളി രാജേന്ദ്രനാണ് ഇതിനുവേണ്ടിയുള്ള നടപടികള്‍ കൈക്കൊണ്ടത്.
തിങ്കളാഴ്ച 3.30നുള്ള എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ റിയാദില്‍ നിന്ന് കൊണ്ടുപോകാനുള്ള ടിക്കറ്റും ശരിയായി. എന്നാല്‍ ദവാദ്മിയിലെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന ജീവനക്കാര്‍ അജ്ഞത കാരണം വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലിന് മുന്നില്‍ ആളെ ഇറക്കി അവിടെ കസേരയില്‍ ഇരുത്തിയ ശേഷം വാഹനം വിട്ടുപോയി. ആ അവസ്ഥയില്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയാത്തതിനാല്‍ എയര്‍ ഇന്ത്യ അധികൃതര്‍ എംബസിയേയും സാമൂഹിക പ്രവര്‍ത്തകരേയും ബന്ധപ്പെടുകയായിരുന്നു. പിന്നീട് ശിഹാബും ഷെമീര്‍ ചാരുംമൂടും കൂടി വിമാനത്താവളത്തിലത്തെി എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍െറ സഹായത്തോടെ വിമാനത്തിലൊരുക്കിയ സ്ട്രെച്ചറില്‍ കൊണ്ടുപോയി കിടത്താന്‍ വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. നാട്ടുകാരനായ മുഹമ്മദ് യാസീന്‍ ഒപ്പം പോയിട്ടുണ്ട്. ഇളയ കുട്ടിയെ ഭാര്യ ഗര്‍ഭം ധരിച്ചപ്പോഴാണ് ആബിദ് റിയാദിലേക്ക് പറന്നത്. രണ്ട് മക്കളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.