റിയാദ്: സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കോണ്‍ട്രാക്റ്റിങ് കമ്പനികള്‍ക്കും നിര്‍മാണ സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുള്ളതായി ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പദ്ധതികള്‍ പൂര്‍ത്തിയാക്കി കഴിവു തെളിയിച്ച കമ്പനികള്‍ക്ക് സൗദിയിലെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളതായി ഇന്ത്യന്‍ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് ’അല്‍ഇഖ്തിസാദിയ്യ’ പത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നിരവധി ഹൗസിങ് പദ്ധതികള്‍ ഇന്ത്യന്‍ കമ്പനികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സൗദിയിലുള്ള വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളും എന്‍ജിനീയര്‍മാരും ഈ രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ മുതല്‍കൂട്ടായിരിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സൗഹൃദവും പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. സൗദിയിലെ ഏതാനും കോണ്‍ട്രാക്ടിങ് കമ്പനികളിലുണ്ടായ സാമ്പത്തിക പ്രതസന്ധിയും പ്രശ്നങ്ങളും കാരണം ചിലര്‍ക്ക് മടങ്ങേണ്ടി വന്നെങ്കിലും ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ ഇനിയും സൗദിയില്‍ അവശേഷിക്കുന്നുണ്ട്.
30 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സൗദിയിലെ വിദേശ തൊഴിലാളികളുടെ ഏറ്റവും കൂടിയ ശതമാനുവും ഇന്ത്യക്കാരുടെതാണ്. അധികൃതര്‍ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ഭവന പദ്ധതികള്‍ നിര്‍ണിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കോണ്‍ട്രാക്ടിങ് കമ്പനികള്‍ക്ക് സാധിക്കുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.