എട്ടുവര്‍ഷത്തെ സിമന്‍റ് കയറ്റുമതി  നിരോധം സൗദി പിന്‍വലിച്ചു

റിയാദ്: എട്ടുവര്‍ഷമായി തുടരുന്ന സിമന്‍റ് കയറ്റുമതിക്കുള്ള നിരോധം സൗദി അറേബ്യ എടുത്തുമാറ്റി. ഇതേതുടര്‍ന്ന് രാജ്യത്തെ വിവിധ സിമന്‍റ് കമ്പനികളുടെ ഓഹരികളില്‍ ഇന്നലെ വന്‍ മുന്നേറ്റമുണ്ടായി. 
സൗദി നാഷനല്‍ കമ്മിറ്റി ഓഫ് സിമന്‍റ് കമ്പനീസ് ഉപാധ്യക്ഷനും യാമ്പു സിമന്‍റ്സിന്‍െറ ചീഫ് എക്സിക്യൂട്ടീവുമായ അഹ്മദ് ബിന്‍ അബ്ദുസുഗൈല്‍ ആണ് കയറ്റുമതി നിയന്ത്രണം അവസാനിപ്പിച്ച വിവരം അറിയിച്ചത്. പുതിയ നീക്കത്തിന്‍െറ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വാണിജ്യ മന്ത്രാലയത്തിന്‍െറ വിശദീകരണത്തിന് കാത്തിരിക്കുകയാണ് സിമന്‍റ് കമ്പനികള്‍. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മൊത്തം സിമന്‍റ് കമ്പനികളുടെ ഓഹരി സൂചിക 5.1 ശതമാനം വര്‍ധിച്ചു. രാജ്യത്തെ ഏറ്റവും വലിയ കമ്പനികളായ സതേണ്‍ പ്രോവിന്‍സ് സിമന്‍റ് കമ്പനി, സൗദി സിമന്‍റ്സ് എന്നിവയുടെ ഓഹരി നിലയില്‍ യഥാക്രമം 6.1, 4.9 ശതമാനമാണ് കയറിയത്. 
കയറ്റുമതി നിരോധത്തെ തുടര്‍ന്ന് പ്രാദേശിക വിപണിയില്‍ സിമന്‍റിന്‍െറ അമിത വിതരണമാണ് കഴിഞ്ഞ കുറച്ചുകാലമായി ദൃശ്യമായിരുന്നത്. സിമന്‍റ് വിലയും ഗണ്യമായി കുറഞ്ഞതിന് പിന്നാലെ പല കമ്പനികളും ഉല്‍പാദനം കുറച്ചിരുന്നു. പ്രതിദിനം 3,500 ടണ്‍ ഉല്‍പാദന ശേഷിയുള്ള തങ്ങളുടെ കൂറ്റന്‍ സിമന്‍റ് ചൂളയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണെന്ന് ഫെബ്രുവരിയില്‍ സൗദി സിമന്‍റ്സ് അറിയിച്ചിരുന്നു. മൂന്നു പുതിയ സിമന്‍റ് മില്ലുകളുടെ പുനരുദ്ധാരണവും അവര്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചു. വിപണി അനുകൂലമാകുമ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്നായിരുന്നു അന്ന് കമ്പനി നല്‍കിയ സൂചന. 
കയറ്റുമതി നിയന്ത്രണം ഒഴിവാക്കുന്നകാര്യം കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ സര്‍ക്കാര്‍ ആലോചിച്ചു വരികയായിരുന്നു. 
കഴിഞ്ഞ ദശകത്തില്‍ കുതിച്ചുയര്‍ന്ന സിമന്‍റ് വില പിടിച്ചുനിര്‍ത്താനും പ്രാദേശിക വിപണിയിലെ ദൗര്‍ലഭ്യത പരിഹരിക്കാനും ലക്ഷ്യമിട്ട് 2008 ലാണ് കയറ്റുമതി നിരോധിച്ചത്.  പൂര്‍ണമായ നിരോധമാണ് ഏര്‍പ്പെടുത്തിയതെങ്കിലും പ്രാദേശിക വിപണി വിലയേക്കാള്‍ കുറഞ്ഞ തുകക്ക് കയറ്റുമതി ചെയ്യാന്‍ ഭാഗികമായി ചില കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.