ജീസാനില്‍ മൈന്‍ സ്ഫോടനം, വെടിവെപ്പ്: രണ്ട് സൈനികര്‍ മരിച്ചു

ജീസാന്‍: സൗദിയുടെ തെക്കന്‍ അതിര്‍ത്തി മേഖലയായ ജീസാനിലെ യമനിനോട് ചേര്‍ന്ന അല്‍ഹര്‍സ് പ്രദേശത്തുണ്ടായ വെടിവെപ്പില്‍ രണ്ട് സൈനികര്‍ മരിച്ചു. അതിര്‍ത്തി രക്ഷാ സേനയുടെ കമാന്‍ഡറും സൈനികനുമാണ് കൊല്ലപ്പെട്ടത്. കേണല്‍ ഹസന്‍ ഗശ്ശൂം അഖീലി, അബ്ദുറഹ്മാന്‍ മുഹമ്മദ് അല്‍ഹസാസി എന്നിവരാണ് മരിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ക്കെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നടപടി തുടങ്ങിയശേഷം മരിക്കുന്ന ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് അഖീലി. കേണല്‍ ഹസന്‍ ഗശ്ശൂം അഖീലിയുടെ നേതൃത്വത്തിലുള്ള സൈനിക സംഘം പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ മൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഖീലിയുടെത് ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങള്‍ സ്ഫോടനത്തില്‍ തകര്‍ന്നു. നാലുസൈനികര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞ് സഹായത്തിന് കൂടുതല്‍ സേന പ്രദേശത്ത് എത്തിയതോടെ അതിര്‍ത്തിക്കപ്പുറത്ത് യമനില്‍ നിന്ന് ശത്രുക്കളുടെ ആക്രമണം തുടങ്ങി.  കനത്ത തിരിച്ചടിയാണ് സൗദി സൈനികര്‍ നല്‍കിയത്. ശത്രുക്കള്‍ പിന്‍മാറുന്നത് വരെ പ്രത്യാക്രമണം തുടര്‍ന്നു. മൈന്‍ സ്ഫോടനത്തിലും തുടര്‍ന്നുണ്ടായ വെടിവെപ്പിലുമാണ് രണ്ടുപേരും മരിച്ചത്. ശത്രുപക്ഷത്തെ ആള്‍നാശത്തെ കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജൂണില്‍ ജീസാനില്‍ അതിര്‍ത്തിയില്‍ മൈന്‍ പൊട്ടി ഒരു ലഫ്റ്റനന്‍റ് കേണല്‍ കൊല്ലപ്പെട്ടിരുന്നു. ആഗസ്തില്‍ ഉയര്‍ന്ന റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ അതിര്‍ത്തിക്കപ്പുറം നിന്നുള്ള വെടിവെപ്പിലും മരിച്ചു. അതിര്‍ത്തിയിലെ ഷെല്ലിങിലും മറ്റ് ആക്രമണ സംഭവങ്ങളിലുമായി ഏതാണ്ട് 70 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.