കാണികളെ ആകര്‍ഷിച്ച് ‘യുറീക്ക 2015’ പ്രദര്‍ശനം

യാമ്പു:  ക്ളാസ് മുറികളില്‍ നിന്ന് നേടിയ  ശാസ്ത്ര സാങ്കേതിക പരിജ്ഞാനം  പ്രായോഗിക തലത്തില്‍  പ്രദര്‍ശിപ്പിച്ച്  യാമ്പു അല്‍മനാര്‍  ഇന്‍റര്‍നാഷണല്‍  സ്കൂള്‍ വിദ്യാര്‍ഥികള്‍  സംഘടിപ്പിച്ച ‘യുറീക്ക 2015’  ശാസ്ത്ര കരകൗശല വിദ്യാഭ്യാസ പ്രദര്‍ശനം  നൂറു  കണക്കിനാളുകള്‍ സന്ദര്‍ശിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി  വാന ലോക പഠനം സാധ്യമാകുന്ന വിധത്തില്‍ ദൃശ്യ വിവരണം  നല്‍കി  വിദ്യാര്‍ഥികള്‍ ഒരുക്കിയ പ്ളാനറ്റോറിയം, പഠന പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി വിവിധ  ക്ളാസുകളില്‍ ഒരുക്കിയ കരകൗശല വസ്തുക്കള്‍, ശില്‍പങ്ങള്‍, ശാസ്ത്രീയ  പരീക്ഷണങ്ങള്‍, ഉപയോഗ ശൂന്യ സാധനങ്ങളില്‍ നിന്ന് തീര്‍ത്ത വിവിധ മോഡലുകള്‍ തുടങ്ങിയവ പ്രവാസി വിദ്യാര്‍ഥികളുടെ മിടുക്കിന്‍െറ മികവുറ്റ ഉദാഹരണങ്ങളായി. 
അന്തരിച്ച മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനെ അനുസ്മരിപ്പിക്കുന്ന പ്രത്യേക ഛായാചിത്രങ്ങളും വിവരണങ്ങളും ഒരുക്കിയത് ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലെ വേറിട്ട കാഴ്ചയായിരുന്നു. ഗണിതം അനായാസം  പഠിക്കാന്‍ കഴിയുമെന്ന്  ബോധ്യപ്പെടുത്തുന്ന മാത്സ് കോര്‍ണര്‍, കേരളത്തിന്‍െറയും തമിഴ്നാടിന്‍െറയും പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന സ്റ്റാളുകള്‍, സൗദി അറേബ്യയുടെ രാജാക്കന്മാരെയും രാജ്യപൈതൃകവും വ്യക്തമാക്കുന്ന ബഹുവര്‍ണ പോസ്റ്ററുകള്‍ എന്നിവ കാണികളെ പ്രത്യേകം ആകര്‍ഷിച്ചു. പരിസ്ഥിതി മലിനീകരണത്തിന്‍െറ ദോഷഫലങ്ങളും പരിഹാരമാര്‍ഗങ്ങളും വിശദീകരിച്ച് വിദ്യാര്‍ഥിനികള്‍ ശില്‍്പ ദൃശ്യ സംവിധാനങ്ങളില്‍ ഒരുക്കിയ സ്റ്റാള്‍ പ്രശംസ പിടിച്ചുപറ്റി.  ബോയ്സ്  വിഭാഗം പ്രദര്‍ശനം  മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖാദര്‍ ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ ഡോ. അബ്ദുല്‍ ബാരി ഇബ്രാഹീം, സീനിയര്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ അഹ്മദ് മരിയോദ, മാനേജിങ് കമ്മിറ്റിയംഗം ബഷീര്‍ പൂളപ്പൊയില്‍, പ്രിന്‍സിപ്പല്‍ ഷാജി കാപ്പില്‍, സീനിയര്‍ മാനേജര്‍ ഷൈജു, സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍  ഇര്‍ഫാന്‍ നൗഫല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഗേള്‍സ് വിഭാഗത്തിന്‍െറ പ്രദര്‍ശനം സ്കൂള്‍ അഡ്മിന്‍ ഡയറക്ടര്‍ സോഫിയ  ഉദ്ഘാടനം  ചെയ്തു. ഗേള്‍സ് അഡ്മിന്‍  മാനേജര്‍ ഖുലൂദ്,  ജീല്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍  മാനേജര്‍ വുറൂദ് എന്നിവര്‍ ചടങ്ങില്‍  സന്നിഹിത രായിരുന്നു. ‘യുറീക്ക 2015’ കോ ഓഡിനേറ്റര്‍മാരായ മുഹമ്മദ് അബ്ദുല്‍ മുഖീം, ഫര്‍ഹത്ത്  എന്നിവര്‍  പരിപാടിക്ക്  നേതൃത്വം നല്‍കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.