യന്ത്ര തകരാര്‍; കൊച്ചി എയര്‍ ഇന്ത്യ വിമാനം രണ്ടുദിവസമായി റിയാദില്‍

റിയാദ്: ചൊവ്വാഴ്ച ഉച്ചക്ക് 3.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ കൊച്ചി വിമാനം (എ.ഐ 924) യന്ത്ര തകരാര്‍ മൂലം റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. മുംബൈയില്‍ നിന്നത്തെിയ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ടാം ദിവസവും ശ്രമം തുടരുന്നു. 200ഓളം യാത്രക്കാര്‍ വിമാനത്താവളത്തിലെ ലോഞ്ചിലും പുറത്ത് ഒരു ഹോട്ടലിലുമായി കഴിയുന്നു. 
ഭാര്യ വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടാനത്തെിയ കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ അടിയന്തരാവശ്യങ്ങള്‍ പ്രമാണിച്ച് യാത്ര ചെയ്യുന്ന നിരവധി ആളുകള്‍ അനിശ്ചിതത്വത്തിലും ആശങ്കയിലും കഴിയുകയാണ്. കൃത്യസമയത്ത് തന്നെ പാര്‍ക്കിങ് ബേയില്‍ നിന്നെടുത്ത വിമാനം റണ്‍വേ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങുമ്പോഴാണ് യന്ത്ര തകരാറുണ്ടായത്. നിറുത്തിയിട്ട വിമാനത്തിനുള്ളില്‍ അഞ്ചര മണിക്കൂറോളം യാത്രക്കാരെ ഇരുത്തി. ഒടുവില്‍ വിമാന ജീവനക്കാരും യാത്രക്കാരും തമ്മില്‍ വലിയ ഒച്ചപ്പാടും ബഹളവുമായി. വിമാനത്താവള ഉദ്യോഗസ്ഥര്‍ എത്തി യാത്രക്കാരെ സമാധാനപ്പെടുത്തുകയും വിമാനം പോകുന്നില്ളെങ്കില്‍ പുറത്തിറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.  
തിരികെ ലോഞ്ചില്‍ എത്തിച്ച ശേഷവും മണിക്കൂറുകളോളം എയര്‍ ഇന്ത്യ ജീവനക്കാരെ കണ്ടില്ളെന്നും യാത്രക്കാര്‍ വിമാനത്താവള മാനേജരെ കാണ്ട് സഹായം അഭ്യര്‍ഥിച്ച ശേഷം അദ്ദേഹത്തിന്‍െറ ഇടപെടലിനെ തുടര്‍ന്നാണ് താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയാറായതെന്നും യാത്രക്കാരനായ റിയാദിലെ കേരളീയറ്റ് ബിസിനസ് ഫോറം ഭാരവാഹി രാജീവ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. റീഎന്‍ട്രി വിസയുള്ള 153 പേരെ പുലര്‍ച്ചെ മൂന്നോടെ ബസുകളില്‍ കയറ്റി 40 കിലോമീറ്ററകലെ നസീമിലെ സഫീര്‍ ഹോട്ടലിലേക്ക് കൊണ്ടുപോയി. ചെറിയ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 12 കുടുംബങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. എക്സിറ്റ് വിസയിലുള്ള ബാക്കി യാത്രക്കാരെ എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. കോഴിക്കോട് താമരശ്ശേരി സ്വദേശി ലാലുവും ഭാര്യയും മൂന്നുകുട്ടികളും രണ്ടുദിവസമായി എയര്‍പോര്‍ട്ടിലെ ലോഞ്ചില്‍ കഴിയുന്നു. ഭാര്യയും മക്കളും എക്സിറ്റ് വിസയിലായതിനാല്‍ എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ കഴിയില്ല. ഇളയ കുട്ടിക്ക് മൂന്നു മാസം മാത്രമേ പ്രായമുള്ളൂ.  ഇവരെ കൂടാതെ പ്രായം ചെന്ന ഒരാളും ബാക്കി എട്ടുപേരുമാണ് എക്സിറ്റ് വിസക്കാരായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ അവിടെ കുടുങ്ങി കഴിയുന്നത്. സ്വദേശമായ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് തിങ്കളാഴ്ച ഓട്ടോറിക്ഷ മറിഞ്ഞ് ഭാര്യ റുക്സാന മരിച്ചതറിഞ്ഞ് പോകുന്ന അബ്ദുല്‍ ജബ്ബാര്‍ രണ്ട് ദിവസമായി ഹോട്ടലില്‍ ദുഃഖമടക്കി കഴിയുകയാണ്. ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലത്തൊമെന്നും ഭാര്യയുടെ ചേതനയറ്റ ശരീരം ഒരു നോക്ക് കണ്ടശേഷം ബുധനാഴ്ച പുലര്‍ച്ചയോടെ ഖബറടക്കാമെന്നും കരുതിയാണ് യാത്രക്കൊരുങ്ങിയത്. യാത്ര മുടങ്ങിയപ്പോള്‍ അക്കാര്യം നാട്ടില്‍ അറിയിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി തന്നെ ഖബറടക്കം നടത്തി.ഹൃദ്രോഗത്തെ തുടര്‍ന്ന് അടിയന്തര ചികിത്സ തേടുന്നയാളും വീണ് പരിക്കേറ്റ് ശരീരമാസകലം പ്ളാസറ്ററിട്ട് തുടര്‍ ചികിത്സക്കു പോകുന്നയാളുമെല്ലാം എപ്പോള്‍ പോകാനാകുമെന്ന് അറിയാതെ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ്. സാങ്കേതിക വിഭാഗം പരിശ്രമിച്ചിട്ടും വിമാന തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നില്ളെന്നും യാത്രക്കാരെ വ്യാഴാഴ്ചയോടെ ബദല്‍ സംവിധാനമൊരുക്കി അയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എയര്‍പ്പോര്‍ട്ടിലെ എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജര്‍ സിറാജുദ്ദീന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.