സൗദിയിൽ ഒരാഴ്‌ചക്കിടെ 16,000 നിയമലംഘകർ പിടിയിൽ

യാംബു: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് എതിരെ റെയ്ഡും നടപടിയും തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ച്ചക്കുള്ളിൽ 16,000-ലേറെ വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് ഒമ്പത് മുതൽ 15 വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 9,000 പേരെയും അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിച്ചതിന് 1,200 പേരേയും തൊഴിൽ സംബന്ധമായ ചട്ടലംഘനത്തിന് 2,000 പേരെയുമാണ് പിടികൂടിയത്.

രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായവരിൽ 42 ശതമാനം യമനികളും 56 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 14 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെയും അറസ്റ്റ് ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയും വാഹനങ്ങൾ കണ്ടുകെട്ടലും അടക്കം ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിടിക്കപ്പെട്ട വിദേശികളിൽ 9,000 പേരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2,000-ലധികം പേരെ ഇതിനകം നാടുകടത്തുകയും മറ്റുള്ള നിയമലംഘകർക്ക്‌ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് റഫർ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 16,000 illegals arrested in Saudi Arabia in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.