മദീന: അന്താരാഷ്ട്ര ട്രൻസ്‌പോർട്ട് ബസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻമയക്കുമരുന്ന് ശേഖരം മദീന മേഖലയിൽ നിന്ന് അധികൃതർ പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ (ജി.ഡി.എൻ.സി) വിഭാഗം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വിഭാഗത്തിൽ പെടുന്ന 142 കിലോഗ്രാം മെത്താം ഫെറ്റാമൈൻ കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതികളായ രണ്ട് ഇറാഖീ പൗരന്മാരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് തടയുന്നതിനും രാജ്യത്തിൻറെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാവുന്ന കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പഴുതടച്ചുള്ള പരിശോധനയുടെ ഭാഗമാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
അത്യാധുനിക ഉപകരണങ്ങളാൽ സജ്‌ജമായ നാർക്കോട്ടിക് കൺട്രോൾ വിഭാഗം യാത്രക്കാരുടെ ശരീര ഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധസംഘമാണ്. ഇവരുടെ കണ്ണുകൾ വെട്ടിച്ച് സൗദിയിലേക്ക് മയക്കുമരുന്നുകളോ നിരോധിത വസ്തുക്കളോ കൊണ്ടുവരുന്നതിനുള്ള ശ്രമം ആത്മഹത്യാപരമാണ്. രാജ്യത്തേക്കുള്ള എല്ലാ പ്രവേശന സ്ഥലങ്ങളിലും കസ്റ്റംസ് നിയന്ത്രണം വർധിപ്പിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെ കർശന നടപടികളാണ് രാജ്യം നടപ്പിലാക്കുന്നത്. പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്‌ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്തുകൊണ്ട് കള്ളക്കടത്തിനെതിരെ പോരാടാൻ അധികൃതരെ സഹായിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
എല്ലാ റിപ്പോർട്ടുകളും കർശനമായ രഹസ്യ സ്വാഭാവത്തിലാണ് കൈകാര്യം ചെയ്യുകയെന്നും വിവര ങ്ങൾ പരിശോധിച്ചുറപ്പിച്ചാൽ വിവരദാതാക്കൾക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിൽ ലഹരിക്കടത്ത് ശ്രമങ്ങൾ തടയുന്നതിനായി രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നതും പഴുതടച്ചുള്ള പരിശോധനകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.