മക്ക:ഹജ്ജ് സീസണിൽ വിസിറ്റ് വിസയിലെത്തുന്നവർക്ക് നിയമവിരുദ്ധമായി താമസസൗകര്യം നൽകുന്നവർക്കെതിരെ കടുത്ത ശിക്ഷ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. വിസിറ്റ് വിസയിലുള്ളവർക്ക് താമസസൗകര്യം ഒരുക്കുകയോ അവരെ ഒളിപ്പിച്ചു വെക്കുകയോ ചെയ്യുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
ഹോട്ടലുകൾ, അപ്പാർട്ടുമെന്റുകൾ, സ്വകാര്യ വസതികൾ, താൽക്കാലിക ഷെൽട്ടറുകൾ, തീർഥാടകർക്കായി നീക്കിവെച്ചിട്ടുള്ള താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിസിറ്റ് വിസക്കാരെ താമസിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും.
മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും താമസിക്കാൻ ആവശ്യമായ സഹായം നൽകുന്നവർക്കും ഈ നിയമം ബാധകമാണ്. ദുൽഖഅ്ദ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14-ാം തീയതി അവസാനം വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാവുക. ഓരോ നിയമലംഘകരുടെയും എണ്ണത്തിനനുസരിച്ച് പിഴ തുക ഇരട്ടിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഹജ്ജ് സീസൺ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണം. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.