ദോഹ: ഖത്തറിലെ കോവിഡ് കേസുകൾ കുറയുന്നതിനിടെ പെരുമാറ്റച്ചട്ട ലംഘനങ്ങളും വൻതോതിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ. 15 മാസം നീണ്ട ഇടവേളക്കിടെ വെള്ളിയാഴ്ച നൂറിൽ താഴെ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അതോടനുബന്ധിച്ച് രാജ്യത്ത് ഇളവുകൾ കൂടി നൽകിത്തുടങ്ങിയേപ്പാൾ പൊതുജനങ്ങൾ കോവിഡ് ചട്ടങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതും വ്യാപകമാവുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ 585 പേർക്കെതിരെ നടപടിയെടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശരിയായവിധം മാസ്ക് അണിയാത്തതിന് 504 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 80 പേർക്കെതിരെയും നടപടിയെടുത്തു. ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാത്തതിനാണ് ഒരാൾക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞയാഴ്ചയിൽ 277 പേർക്കെതിരെയാണ് ഇത്തരം ലംഘനങ്ങളുടെ പേരിൽ നടപടി സ്വീകരിച്ചതെങ്കിൽ ഞായറാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ഇത് ഇരട്ടിയിലേറെയായി. നിയന്ത്രണങ്ങളിൽ ഇളവു നൽകിത്തുടങ്ങിയതോടെ പൊതുഇടങ്ങളിലും മാളുകളിലും മറ്റും ജനങ്ങൾ ധാരാളമായി എത്തിത്തുടങ്ങി. ഇതോടൊപ്പം പൊലീസ് പരിശോധനയും കർക്കശമാക്കിയിട്ടുണ്ട്.
താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് കഴിഞ്ഞ മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ, പലരും ഇതിൽ വീഴ്ചവരുത്തുണ്ട്. ഇതോടെയാണ് അധികൃതർ നടപടികൾ ശക്തമാക്കിയത്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
പ്രോേട്ടാക്കോൾ ലംഘനത്തിന് വൻ തുകയാണ് പിഴയായി നിശ്ചയിച്ചത്. രണ്ടു ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നു വർഷം വരെ തടവോ ചുമത്തും. നിയമം ലംഘിച്ചവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലു പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്.
പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ ആയിരം റിയാലാണ്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്്. നിലവിൽ ഒറ്റക്കോ ഒരേ കുടുംബത്തിലുള്ളവരോ ആണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിൽ മാസ്ക് ധരിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.