വളർത്തു മൃഗങ്ങൾക്ക് വാക്സിൻ നൽകിയില്ലെങ്കിൽ ഒരുവർഷം വരെ തടവും 2 ലക്ഷം ഖത്തരി റിയാൽ വരെ പിഴയും
ദോഹ: ഖത്തറിൽ ഇനി വളർത്തു മൃഗങ്ങൾക്ക് കൃത്യമായി വാക്സിൻ നൽകാതിരുന്നാൽ കടുത്ത ശിക്ഷ. രാജ്യത്ത് മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായി കർശന വ്യവസ്ഥകളോടെയുള്ള പുതിയ മൃഗാരോഗ്യ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 2026ലെ നിയമം നമ്പർ 12 പ്രകാരം മൃഗങ്ങൾക്ക് സാംക്രമിക രോഗങ്ങൾക്കെതിരായ വാക്സിനേഷൻ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം വരെ തടവും 2 ലക്ഷം ഖത്തർ റിയാൽ വരെ പിഴയും ലഭിക്കും.
മൃഗസംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിനായാണ് നിയമം കർനമാക്കുന്നത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളും മറ്റ് സാംക്രമിക രോഗങ്ങളും തടയുന്നതിന് ശക്തമായ നടപടികളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളിൽ രോഗബാധയോ രോഗലക്ഷണങ്ങളോ സംശയിച്ചാൽ 24 മണിക്കൂറിനകം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. രോഗബാധയോ രോഗബാധ സംശയിക്കുന്നതോ ആയ മൃഗങ്ങളെ അധികൃതർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ മാറ്റി നിർത്തുകയും വേണം. നിയമലംഘനം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.