എ.ഐ കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യ ശേഷിയിൽ ഖത്തറിന്റെ മികവ്

ദോഹ: എ.ഐ കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യ ശേഷിയിൽ ആഗോളതലത്തിൽ ഖത്തറിന് ഒന്നാം സ്ഥാനം. ലാർജ് സ്കെയിൽ എ.ഐ കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ മികവിൽ ലോകത്തെ 39 പ്രമുഖ രാജ്യങ്ങളെയും പ്രദേശങ്ങളെയും പിന്തള്ളിയാണ് ഖത്തർ ഒന്നാമതെത്തിയത്. കമ്പ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ 'ജൂറിസ്ഡിക്ഷൻ കോംപറ്റിറ്റീവ്നസ് ഇൻഡക്സ് റാങ്കിങ്ങിലാണ് ഖത്തർ ഈ നേട്ടം കൈവരിച്ചത്. 100 ൽ 77.4 പോയന്റ് നേടിയാണ് ഖത്തർ മുന്നിലെത്തിയത്. കമ്പ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിൽ ഖത്തറിനെ ‘അഡ്വാന്റേജ്ഡ്’ എന്ന ടയർ വൺ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വിലയിരുത്തിയ അമേരിക്കയിലെ അയോവ, ഇന്ത്യാന, ടെക്സസ് സംസ്ഥാനങ്ങളെയും യു.എ.ഇയെയും പിന്നിലാക്കിയാണ് ഖത്തറിന്റെ ഈ തിളക്കമാർന്ന വിജയം.

വലിയ തോതിലുള്ള എ.ഐ കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങൾക്കായി കുറഞ്ഞത് 100 മെഗാവാട്ട് ശേഷിയുള്ള എ.ഐ കമ്പ്യൂട്ട് ക്യാംപസ് സ്ഥാപിക്കുന്നതിന് ഒരു പ്രദേശം എത്രത്തോളം അനുയോജ്യമാണെന്നാണ് സൂചിക പ്രധാനമായും വിലയിരുത്തുന്നത്. ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള എ.ഐ ശേഷിയോ സാങ്കേതിക വികസനമോ മാത്രം അടിസ്ഥാനമാക്കിയുള്ള റാങ്കിങ് അല്ല ഇത്.

വൈദ്യുതി ലഭ്യതയും വിതരണം ചെയ്യാനുള്ള ശേഷിയും, വൈദ്യുതി ചെലവ്, നിർമാണം പൂർത്തിയാക്കാനുള്ള വേഗത, സാമ്പത്തിക സാഹചര്യങ്ങൾ തുടങ്ങി ഏഴോളം മേഖലകളാണ് സൂചികയിൽ വിലയിരുത്തുന്നത്.

സ്ഥിരതയും പദ്ധതികൾ നടപ്പാക്കുന്നതിലെ അപകടസാധ്യതയും എന്ന വിഭാഗത്തിലാണ് ഖത്തർ ഏറ്റവും ഉയർന്ന സ്കോർ നേടിയത്. ഈ വിഭാഗത്തിൽ 10ൽ 8.5 സ്കോർ നേടി. വൈദ്യുതി ചെലവിൽ 8.4, മൂലധനവും ഇക്കോസിസ്റ്റവും എന്ന വിഭാഗത്തിൽ 8.4, സാമ്പത്തിക സാഹചര്യങ്ങൾ എന്ന വിഭാഗത്തിൽ 8.0 എന്നിങ്ങനെയാണ് ഖത്തറിന്റെ സ്കോറുകൾ. താരതമ്യേന കുറഞ്ഞ വ്യവസായ വൈദ്യുതി നിരക്ക്, രാഷ്ട്രീയ സ്ഥിരത, കറൻസി സ്ഥിരത, നിക്ഷേപ പ്രോത്സാഹനങ്ങൾ, സർക്കാർ പിന്തുണ എന്നിവ ഖത്തറിന്റെ നേട്ടത്തിന് സഹായകമായ ഘടകങ്ങളായി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. എ.ഐ, ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലകളിലെ പ്രധാന നിക്ഷേപ പ്രതിബദ്ധതകളും ഖത്തറിന്റെ വളരുന്ന ക്ലൗഡ്, ഡേറ്റാ സെന്റർ ഇക്കോസിസ്റ്റവും വിലയിരുത്തലിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Qatar's excellence in AI computing infrastructure capabilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.