ദോഹ: ഖത്തർ സന്ദർശിക്കുന്ന സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുൽ അൽബ്രാസ് ബ്യൂണോ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമിരി ദിവാനിലായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലെ സൗഹാർദവും ഉഭയകക്ഷി ബന്ധവും ചർച്ചയായതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിലെ ഖത്തറിെൻറ ഇടപെടലിനും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാൻ നേതൃത്വം നൽകിയതിനും സ്പാനിഷ് രാജാവ് ഫിലിപ് ആറാമൻ രാജാവിേൻറയും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിേൻറയും നന്ദി അമീറിനെ അറിയിച്ചു. താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെ അഫ്ഗാനിൽനിന്നും ആയിരത്തോളം സ്പാനിഷ് പൗരന്മാരെയാണ് ഖത്തർ നേതൃത്വത്തിൽ സുരക്ഷിതമായി തങ്ങളുടെ രാജ്യത്തെത്തിച്ചത്.
തുടർന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയെയും സ്പാനിഷ് മന്ത്രി സന്ദർശിച്ചു. സാധാരണ ജനങ്ങളുടെ ജീവതം ദുസ്സഹമായ അഫ്ഗാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്ന് സംയുക്ത വാർത്ത സമ്മേളനത്തിൽ ഇരുവരും അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. അഫ്ഗാനെ നേരത്തെ സഹായിച്ചിരുന്ന പലരാജ്യങ്ങളും താലിബാൻ അധികാരമേറ്റശേഷം ജീവകാരുണ്യ സഹായങ്ങളിൽ നിന്നും പിൻവാങ്ങിയകാര്യം ചൂണ്ടിക്കാണിച്ചാണ് ഇങ്ങനെ പറഞ്ഞത്.
സ്പെയിനും യൂറോപ്യൻ യൂനിയനും മൂന്ന് കാര്യങ്ങളിലാണ് ഉൗന്നൽ നൽകുന്നത്. വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കുക, ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുക, സ്ത്രീകളുടെയും കുട്ടികളുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉറപ്പാക്കുക. നിലവിൽ അഫ്ഗാനിലെ സാഹചര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ, ഖത്തറിെൻറ ഇടപെടലിലൂടെ കാര്യങ്ങൾ ശരിയാവുമെന്ന പ്രതീക്ഷയുണ്ട് -വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.