ദോഹ: അനാചാരങ്ങൾക്കും സവർണ മേൽക്കോയ്മക്കുമെതിരെ നവോത്ഥാനചിന്ത വ്യാപകമായി ചർച്ച ചെയ്യപ്പെടാൻ ശബരിമല വിഷയം ഉപകാരപ്പെട്ടതായി ദലിത് ചിന്തകൻ സണ്ണി എം. കപിക്കാട്. ‘കരുണ ഖത്തർ’ സംഘടിപ്പിക്കുന്ന ചർച്ചയിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് വന്നയുടൻ തന്നെ അത് ഇന്ത്യയിൽ നിയമമായതാണ്. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ 30 മുതൽ കേരളം ഇന്നേവരെ കാണാത്ത, വടക്കേ ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന കാര്യങ്ങളാണ് പിന്നീട് കണ്ടത്. ആൾക്കൂട്ടങ്ങൾ തെരുവിലിറങ്ങി ഭരണഘടന കത്തിക്കണം എന്നുവരെ ആക്രോഷിച്ചു. തുടക്കത്തിൽ ബി.ജെ.പിയും കോൺഗ്രസും ആർ.എസ്.എസും വരെ കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. ആ അനുകൂല ഘട്ടത്തിലായിരുന്നു കോടതി വിധി നടപ്പാക്കും എന്ന പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഉണ്ടായത്.
എന്നാൽ എൻ.എസ്.എസ് എതിരെ രംഗത്തുവന്നതോടെയാണ് സ്ഥിതിഗതികൾ മാറിയത്. ഭരണഘടനയെയും കോടതിയെയും ജനാധിപത്യസംവിധാനത്തെയും വെല്ലുവിളിച്ച് അക്രമം നടത്തുകയായിരുന്നു പിന്നീട് സംഘ്പരിവാർ ചെയ്തത്. കേരളപൊതുസമൂഹത്തിൽ നിന്ന് വേണ്ട രൂപത്തിലുള്ള പ്രതിരോധം പോലും ഇതിനെതിരെ ഉണ്ടായില്ല. എന്നാൽ ഏതെങ്കിലും വിഷയത്തിൽ മുസ്ലിംകളാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ വളരെ പെെട്ടന്ന് തന്നെ സമൂഹത്തിെൻറ പ്രതിരോധം ഉണ്ടാകുമായിരുന്നു. ശബരിമലയിൽ പിന്നീട് സംഘ്പരിവാറിന് ചുവടുപിഴക്കുന്നതാണ് കണ്ടത്. കേരളത്തിൽ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ നവോത്ഥാന ചിന്ത പ്രബലമാകാനും ചർച്ച ചെയ്യപ്പെടാനും ശബരിമല വിഷയം ഇടയാക്കി. ഇത് ഹിന്ദുത്വ^നവബ്രാഹ്മണിക പ്രസ്ഥാനത്തിന് വലിയ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ^ജാതിവിരുദ്ധമായ ആശയപ്രചാരണത്തിന് മലയാളിക്ക് കഴിയേണ്ടതുണ്ട്. സ്ത്രീ^പുരുഷ നീതി വിഷയത്തിൽ പുരോഗമനപരമായ കാഴ്ചപ്പാട് സ്വീകരിക്കുന്ന പ്രബുദ്ധമലയാളിയാണ് ഉണ്ടാവേണ്ടത്.
ശബരിമല വിഷയം ബി.ജെ.പിക്ക് രാഷ്ട്രീയപരമായി അൽപം ഗുണം ചെയ്യും. എന്നാൽ നഷ്ടമുണ്ടാകാൻ പോകുന്നത് കോൺഗ്രസിനാണ്.
കോൺഗ്രസിലെ ഹിന്ദുക്കളായ ചില പ്രവർത്തകർ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതാണ് കാണാൻ പോകുന്നത്. തന്ത്രി, ആചാരം, വിശ്വാസം, പന്തളം രാജാവ് എന്നിവയൊക്കെ ഭരണഘടനക്ക് സുപ്രീംകോടതിക്കും മുകളിലാണ് എന്ന് വരുന്നത് ആപത്താണ്. ഇതിനെതിരെ വിശ്വാസികളെകൂടി വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണം. എന്ത് വിലകൊടുത്തും ജനാധിപത്യപ്രതിരോധം ഉയർത്തുകയാണ് വേണ്ടത്.
ശബരിമലയിൽ പോകണമെന്ന് ഹിന്ദുമതവിശ്വാസികളായ 50 വയസിന് താഴെയുള്ള ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നില്ല. എന്നാൽ അത് ആഗ്രഹിക്കുന്നവരെ തടയാനും പാടില്ല. 1936ൽ വൈക്കം ക്ഷേത്രത്തിൽ കീഴ്ജാതിക്കാർക്ക് പ്രവേശനം നൽകിയപ്പോൾ ആചാരലംഘനം നടത്തിയാൽ വൈക്കത്തപ്പൻ കോപിക്കുമെന്ന് കരുതി ഭൂരിപക്ഷം കീഴ്ജാതിക്കാരായ വിശ്വാസികളും അങ്ങോട്ട് പോകാതിരുന്നു. എന്നാൽ പിന്നീട് അവിടെ എല്ലാവരും പ്രവേശിക്കുന്നതാണ് കണ്ടത്. ഇതുപോലെ തന്നെ ശബരിമലയിലും ഭാവിയിൽ വരും. കോടതിവിധി നടപ്പിലാക്കി തുടങ്ങിയാൽ ഇപ്പോൾ പ്രതിഷേധിക്കുന്നവരായിരിക്കും ആദ്യം അവിടെ എത്തുക. പുതിയ രൂപത്തിൽ രാജാക്കൻമാർ തിരിച്ചുവരുന്ന കേരളത്തിൽ പ്രതിരോധത്തിന് അയ്യങ്കാളിയും ഗുരുവും മാത്രമേ ഉള്ളൂ. ഭരണഘടന ചർച്ച ചെയ്യപ്പെടുേമ്പാൾ അംബേദ്കർ ചർച്ച ചെയ്യപ്പെടുന്നില്ല.
ദേവസ്വം ബോർഡ് നിയമനങ്ങളിൽ 97 ശതമാനം തസ്തികകളിലും നായർ സമുദായക്കാരാണ് ജള്ളത്. മൂന്ന് ശതമാനം മാത്രമാണ് ഹിന്ദുക്കളായ മറ്റ് ജാതിക്കാരുള്ളത്. ഹിന്ദുക്കൾക്കിടയിൽ എസ്.എൻ.ഡി.പിയുടെ സ്വാധീനം വർധിച്ചുവരുന്നുണ്ട്. ഇത് ദേവസ്വം ബോർഡിയെും മറ്റ് സർക്കാർ മേഖലയിലെയും തങ്ങളുെട അമിത പ്രാതിനിധ്യത്തെ ബാധിക്കുമെന്ന് സവർണജാതിക്കാർ ആശങ്കപ്പെടുന്നുണ്ട്. ഒന്നാം വിമോചനസമരത്തിന് ശേഷം സംഘടിത സമുദായത്തിന് മുന്നിൽ കീഴടങ്ങുക എന്നത് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ശീലമാണ്. മറ്റ് ജാതിക്കാരുടെയും സമുദായങ്ങളുടേയുമൊന്നും വികാരം മനസിലാക്കാതെയാണിത്. താന്ത്രികവിദ്യ പഠിച്ച ഹിന്ദുക്കളായ എല്ലാ ജാതിക്കാരെയും പരികർമികളായി നിയമിക്കണം. ഇങ്ങനെ ചെയ്താൽ ആചാരലംഘനമുണ്ടാകുമെന്ന് ദൈവത്തിെൻറ പേരിലാണ് പ്രചരണം നടത്തുന്നതെന്നും സണ്ണി എം.കപിക്കാട് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കരുണ ഖത്തർ സെകട്ടറി റിജു, വൈസ്പ്രസിഡൻറ് ഷരീഫ് ചെരണ്ടത്തൂർ, ജോയിൻറ് സെക്രട്ടറി കെ.പി. രാകേഷ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.