അൽസദ്ദിനൊപ്പം ചേരാൻ എത്തിയ സ്പാനിഷ് ഫുട്ബാൾ താരം സാൻറി കസോർളയെ ക്ലബ് അധികൃതർ ഹമദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: അൽസദ്ദിൻെറ മുന്നണിപ്പോരാളിയാകാൻ സ്പാനിഷ് മിഡ്ഫീൽഡർ സാൻറി കസോർള ദോഹയിലെത്തി. സ്പെയിൻ ഫുട്ബാൾ താരമായ സാൻറി കസോർള ഇനി സാവിക്ക് കീഴിൽ അൽസദ്ദിനായി ബൂട്ടുകെട്ടും. കഴിഞ്ഞയാഴ്ച അൽസദ്ദ് ക്ലബ് തന്നെയാണ് വിയ്യാറയൽ താരമായിരുന്ന കസോർളയുമായുള്ള കരാർ പുറത്തുവിട്ടത്. ദോഹയിലെത്തിയ അദ്ദേഹത്തെ അൽസദ്ദ് അധികൃതർ ഹമദ് വിമാനത്താവളത്തിൽ സ്വീകരിച്ചു. 35കാരനായ കസോർള നീണ്ട കാലത്തെ പരിക്കിൽനിന്ന് മുക്തനായി കഴിഞ്ഞ സീസണിലാണ് വിയ്യാറയലിനൊപ്പം ഫുട്ബാൾ ലോകത്തേക്ക് തിരികെയെത്തിയത്.
2003–06, 2007–11, 2018–20 കാലയളവുകളിലാണ് കസോർള വിയ്യാറയലിന് കളിച്ചത്. ലാ ലിഗയിൽ വിയ്യാറയലിനായി 11 ഗോളുകളും 10 അസിസ്റ്റുകളുമായി കളം നിറഞ്ഞ് കളിച്ച കസോർള, ടീമിന് യൂറോപ ലീഗിലേക്ക് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു. നേരത്തേ 2012 മുതൽ 2018 വരെ ആഴ്സനൽ താരമായിരുന്നു. 129 മത്സരങ്ങളിൽനിന്ന് 25 ഗോൾ നേടിയിട്ടുണ്ട്. മലാഗ, റിക്രിയേറ്റിവോ ഹ്യുൽവേ ക്ലബുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു. സാവിക്കൊപ്പം സ്പെയിൻ ദേശീയ ടീമിൽ കളിച്ച കസോർള അർമാഡകൾക്കുവേണ്ടി 81 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. നിലവിൽ ദേശീയ ടീം അംഗമാണ് കസോർള. ലാ ലിഗയിൽ ഐബറിനെതിരെയായിരുന്നു വിയ്യാറയൽ ജഴ്സിയിൽ കസോർളയുടെ അവസാന മത്സരം.
മത്സരശേഷം ടീം മികച്ച യാത്രയയപ്പാണ് താരത്തിന് നൽകിയത്. ട്രാൻസ്ഫർ നടപടികൾ പൂർത്തിയായതോെടയാണ് കസോർള അൽസദ്ദിനൊപ്പം ചേർന്നത്.സുഹൃത്ത് കൂടിയായ സാവിക്ക് കീഴിൽ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യമെന്നും അടുത്ത തട്ടകം ഖത്തറായതിൽ ഏറെ സന്തോഷിക്കുന്നുവെന്നും കസോർള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.