ദോഹ: ഉത്തരകൊറിയയെ ഏകപക്ഷീയമായ ആറ് ഗോളിന് തകർത്ത് ഖത്തർ പ്രീ ക്വാർട്ടറിൽ. യു വതാരം അൽ മുഇസ് അലിയുടെ നാല് ഗോളുകളാണ് ഖത്തറിന് വമ്പൻ ജയം സമ്മാനിച്ചത്. ബൂഅലീം ഖൗ ഖിയും ഏഷ്യൻ പ്ലെയർ ഓഫ് ദി ഇയർ അബ്ദുൽ കരീം ഹസനും ഓരോ ഗോൾ നേടി. അൽഐനിലെ ശൈഖ് ഖലീഫ രാജ ്യാന്തര സ്റ്റേഡിയത്തിൽ താരതമ്യേന ദുർബലരായ ഉത്തര കൊറിയയെ നേരിടാനിറങ്ങുമ്പോൾ കഴിഞ്ഞ കളിയിൽ നിന്നും വലിയ മാറ്റങ്ങളില്ലാതെയാണ് ഫെലിക്സ് സാഞ്ചസ് ടീമിനെ ഇറക്കിയത്. കഴിഞ്ഞ കളിയിലെ സ്കോററായ ബസാം റാവിക്ക് പകരം അബ്ദുൽ കരീം ഹസനെ ആദ്യ ഇലവനിൽ തന്നെ ഇറക്കിയിരുന്നു. കളിയുടെ തുടക്കം മുതൽ തന്നെ ആക്രമണം തുടങ്ങിയ അന്നാബികൾ ഉത്തര കൊറിയൻ താരനിരക്ക് ഒരവസരവും നൽകിയില്ല. ഹസൻ അൽ ഹൈദൂസും അക്രം അഫീഫും ഇരുവശത്ത് കൂടെയും നിരന്തരം പന്തെത്തിച്ചു. മുഇസ് അലിയുടെ തുടരെത്തുടരെയുള്ള ആക്രമണം കൊറിയൻ കീപ്പർ റി മ്യോങ് ഗുകിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. എട്ടാം മിനുട്ടിൽ തന്നെ ഖത്തർ ലക്ഷ്യം കണ്ടു.
അക്രം അഫീഫിെൻറ പാസിൽ നിന്ന് മുഇസ് അലി ഖത്തറിനായി ആദ്യ ഗോൾ കണ്ടെത്തി. രണ്ട് മിനുട്ടിന് ശേഷം മുഇസ് അലി ലീഡ് ഇരട്ടിയാക്കി. ഇത്തവണ ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസാണ് അവസരമൊരുക്കിയത്. ഖത്തറിെൻറ മുന്നേറ്റം ശക്തമായപ്പോൾ കൊറിയൻ താരങ്ങൾക്ക് നിയന്ത്രണം വിട്ടു. റി ഉൻ ചോയ്, ജോങ് ഗ്വാൻ, റി ജിൻ എന്നിവർ തുടരെ മഞ്ഞക്കാർഡ് കണ്ടു. ഇടക്ക് കൊറിയൻ നിരയുടെ ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങൾ വന്നെങ്കിലും അബ്ദുൽ കരീം ഹസെൻറ നേതൃത്വത്തിലുള്ള ഖത്തർ പ്രതിരോധനിര അതെല്ലാം തകർത്തു. ആദ്യ പകുതി അവസാനിക്കാൻ രണ്ട് മിനുട്ട് ശേഷിക്കേ ബൂഅലീം ഖൗഖി അക്രം അഫീഫിെൻറ പാസിൽ തലവെച്ച് സ്കോർ മൂന്നാക്കുകയും നില ഭദ്രമാക്കുകയും ചെയ്തു. മൂന്ന് ഗോളിെൻറ ലീഡുണ്ടായിട്ടും രണ്ടാം പകുതിയിലും ഖത്തർ മികച്ച പ്രകടനം പുറത്തെടുത്ത് കൊറിയക്കെതിരെയുള്ള ആക്രമണം കനപ്പിച്ചു. ഇതിന് ഫലവും കണ്ടു. 55ാം മിനുട്ടിൽ വീണ്ടും ലക്ഷ്യം കണ്ടു മുഇസ് അലി ഈ ടൂർണമെൻറിലെ ആദ്യ ഹാട്രിക്കിനുടമയായി. ഇത്തവണയും അക്രം അഫീഫിെൻറ പാസിൽ നിന്നായിരുന്നു ഗോൾ കണ്ടെത്തിയത്. അഞ്ച് മിനുട്ട് കഴിഞ്ഞ് 22കാരനായ മുഇസ് അലി ഗോൾ നേട്ടം നാലാക്കി ഉയർത്തി. സ്കോർ 5–0. 68ാം മിനുട്ടിൽ പ്രതിരോധനിരക്കാരൻ അബ്ദുൽ കരീം ഹസനും ഗോൾ അടിച്ചതോടെ ഉത്തര കൊറിയയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു.
രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോൾ നേടിയ മുഇസ് അലിയാണ് ടൂർണമെൻറിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. നാല് ഗോൾ നേടിയതോടെ ഏഷ്യൻ കപ്പിൽ ഒരു മത്സരത്തിൽ നാല് ഗോൾ നേടുന്ന അഞ്ചാമത് താരമെന്ന റെക്കോർഡും അലി കരസ്ഥമാക്കി. ഇറാൻ താരങ്ങളായ ബെഹ്താഷ് ഫരിബ, അലി ദായി, ബഹ്റൈെൻറ ഇസ്മാഈൽ അബ്ദുല്ലതീഫ്, ജോർദാെൻറ ഹംസ ദർദൂർ എന്നിവരാണ് ഇതിന് മുമ്പ് ഒരു മത്സരത്തിൽ നാല് ഗോളുകൾ നേടിയ താരങ്ങൾ. രണ്ടാം ജയത്തോടെ പ്രീ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയ ഖത്തർ ഗോൾ ശരാശരിയിൽ ഗ്രൂപ്പ് ഇയിൽ മുന്നിലുമാണ്. വ്യാഴാഴ്ച പാരമ്പര്യവൈരികളായ സൗദിയുമായാണ് സാഞ്ചസിെൻറയും കുട്ടികളുടെയും പോരാട്ടം. കേവലം മത്സരമെന്നതിലുപരി നിരീക്ഷകർ ഏറെ രാഷ്ട്രീയ പ്രാധാന്യവും കൽപിക്കുന്നു എന്ന കാരണത്താൽ പോരാട്ടം കനക്കും. സൗദിയുമായും വിജയം നേടി ആധികാരികമായി മുന്നേറാൻ തന്നെയാകും ഖത്തറിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.