ദോഹ: സൈബര്‍ ഭീഷണിക്കെതിരെ വിട്ടുവീഴ്ചയില്ല. അത്തരത്തിലുള്ള ചെറിയ നീക്കം പോലും രാജ്യത്ത് അനുവദിക്കി ല്ല. പഴുതടച്ച സുരക്ഷാസംവിധാനമാണ് ഇതിനായി സ്വീകരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് നടക്കുന്ന വന്‍ കായിക ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പടെയുള്ള പരിപാടികളെയെല്ലാം സൈബര്‍ ആക്രമണങ്ങളില്‍ നിന്നും സൈബര്‍ ഭീഷണിയില്‍ നിന്നും സുരക്ഷിതമാക്കും. ഇതിനായി ഉന്നതലത്തില്‍ നടപടികളും പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണ്. 2022 ഫിഫ ലോകകപ്പ് ഉള്‍പ്പടെയുള്ള സുപ്രധാന പരിപാടികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് സമഗ്രമായ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും പൊതുസുരക്ഷാ ഡയറക്ടര്‍ മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി പറഞ്ഞു. ‘ഏറ്റവും പുതിയ സൈബര്‍ ഭീഷണികളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും സ്റ്റേറ്റ് ഏജന്‍സികള്‍ പഠിച്ച പാഠങ്ങള്‍’ വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ആഭ്യന്തരമന്ത്രാലയത്തിെൻറ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സെൻററാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഇലക്ട്രോണിക് സുരക്ഷാ യൂണിറ്റിലെ മേജര്‍ മഹ്മൂദ് സലാഹ് ഇബ്രാഹിം, മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. സൈബര്‍ ആക്രമണങ്ങളും ഹാക്കിങുമായി ബന്ധപ്പെട്ട് ലോകത്തൊട്ടാകെ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി പറഞ്ഞു. ഓരോ ദിവസവും ഇവയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവക്കെതിരെ പോരാടുന്നതിന് ബന്ധപ്പെട്ട ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം കൂട്ടായ ശ്രമങ്ങളുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും അല്‍ഖുലൈഫി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സെൻററിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം തലവന്‍ ഫസ്റ്റ് ലെഫ്റ്റനൻറ് എന്‍ജിനിയര്‍ അബ്ദുല്‍അസീസ് ഹാമിദ് അല്മര്വാനി, ഓപ്പറേഷന്‍സ് റൂം തലവന്‍ ജാബര്‍ അബ്ദുല്ല അല്‍മന്നായി എന്നിവരും സെമിനാറില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.