ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിൽ എട്ടാമത് പായ്ക്കപ്പൽ മേളക്ക് കതാറ സാംസ്കാരിക ഗ്രാമത്തിൽ തുടക്കമായി. നാല് ദിവസം നീണ്ടുനിൽക്കുന്ന ദൗ (പ്രത്യേക തരം പായ്ക്കപ്പൽ) ഫെസ്റ്റിവലിൽ സാംസ്കാരിക പരിപാടികളും സമുദ്രവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും പാരമ്പര്യ പ്രദർശനങ്ങളും നടക്കുന്നുണ്ട്. ഇതാദ്യമായി ഇത്തവണ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും സമാപന ദിവസമായ വെള്ളിയാഴ്ച സന്ദർശകരുടെ മനം നിറക്കും.ഖത്തറിന് പുറമേ, കുവൈത്ത്, ഒമാൻ, തുർക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സാൻസിബാർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മേളയിൽ പങ്കെടുക്കുന്നത്.
ഹദ്ദാഖ്, ഷൂഷ്, തഫ്രീഷ്, തജ്ദീഫ്, ബരീഖ, അൽ ശീറ, സബാഹ തുടങ്ങി ഒട്ടേറെ സമുദ്ര മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
വിവിധ പ്രായങ്ങളിൽ വിവിധ ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. മത്സ്യബന്ധന ബോട്ടുകളുടെയും പാരമ്പര്യ പായ്ക്കപ്പലുകളുടെയും വലിയ ശേഖരം ഉണ്ട്. വിശാലമായ ഏരിയയിൽ പ്രത്യേക ഭക്ഷ്യ,പാനീയ ഔട്ട്ലെറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ചിപ്പികളിൽ നിന്നും മുത്തുകളെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രദർശനവും കാണാൻ സാധിക്കും. വ്യാഴം, വെള്ളി വൈകുന്നേരങ്ങളിൽ പാരമ്പര്യ സമുദ്ര നൃത്തമായ സാലിയ, ഖാർഖൂർ, ഗസൽ എന്നിവ ഒരുക്കുന്നുണ്ട്. പകൽ സമയങ്ങളിൽ പൊതുജനങ്ങൾക്കും സ്കൂൾ വിദ്യാർഥികൾക്കും മേള സന്ദർശിക്കാനുള്ള അവസരവും ഉണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് എട്ടിനും 8.30നും ഇടയിൽ വെടിക്കെട്ടും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.