ദോഹ: മേഖലയിലെ പ്രതിസന്ധി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ അടിയന്തര നയതന്ത്ര ഇടപെടലുമായി ഖത്തർ. കുവൈത്തിലും ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ സൗദി, ഇറാൻ, ഒമാൻ, തുർക്കിയ അടക്കമുള്ള രാജ്യങ്ങളുമായി ഖത്തർ ആശയവിനിമയം നടത്തി.
സൗദി അറേബ്യൻ വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഫോണിൽ സംസാരിച്ചു. ഹുർമുസിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും മേഖലയിലെ നിലവിലെ സാഹചര്യവും ഇരുവരും ചർച്ച ചെയ്തു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായും ഖത്തർ പ്രധാനമന്ത്രി ഫോൺ സംഭാഷണം നടത്തി. ആക്രമണങ്ങളിൽ ഖത്തർ ശക്തമായ പ്രതിഷേധം അറിയിച്ചു.
രണ്ടു ദിവസമായി അമേരിക്കയും ഇറാനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൈവരിച്ച കരാറുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സഇദ് അൽ നഹ്‌യാൻ, തുർക്കിയ വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ എന്നിവരുമായും ഖത്തർ പ്രധാനമന്ത്രി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും ശാശ്വത സമാധാനം ഉറപ്പാക്കാനുമുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി ചർച്ചകളിൽ ആവർത്തിച്ചു.
നിലവിലെ സങ്കീർണമായ സാഹചര്യം ശാന്തമാക്കാനും കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിമാറാതിരിക്കാനും നയതന്ത്ര ചർച്ചകൾ തുടരേണ്ടതിന്റെ പ്രാധാന്യം ചർച്ചകളിൽ ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന എല്ലാ ശ്രമങ്ങൾക്കും തങ്ങളുടെ പൂർണ പിന്തുണയും പങ്കാളിത്തവുമുണ്ടാവുമെന്ന് ഖത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.