ദോഹ: വിദേശികൾക്ക് സ്ഥിരം താമസാനുമതി (പെർമനൻറ് റസിഡൻസി ഐഡൻറിഫിക്കേഷൻ കാർഡ്) നൽകുന്നത് സംബന്ധിച്ച കരട് രേഖ അടുത്ത മാസം ശൂറാ കൗൺസിലിൽ വെക്കും. ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യം വിദേശികൾക്ക് സ്വദേശികളുടെ തുല്യപരിഗണനയിൽ സ്ഥിരം താമസാനുമതിക്ക് വഴിയൊരുക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് മാസത്തിൽ സ്ഥിരം റെസിഡൻസി നൽകുന്നത് സംബന്ധിച്ച കരട് രേഖക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. കരട് രേഖ പ്രകാരം, നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്ന വിദേശികൾക്ക് ഖത്തറിൽ സ്ഥിരം താമസാനുമതി അനുവദിക്കും. രാജ്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വിദേശികൾ, വിദേശിയെ വിവാഹം ചെയ്ത ഖത്തരി സ്ത്രീകളുടെ മക്കൾ, രാജ്യത്തിെൻറ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നവർ തുടങ്ങിയവരായിരിക്കും സ്ഥിരം അനുമതിക്ക് അർഹരെന്ന് കരട് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്ഥിരം റെഡിസൻസി കാർഡ് ലഭിക്കുന്നവർക്ക് ഒട്ടനവധി ആനുകൂല്യങ്ങളും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. സർക്കാർ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നിവയിൽ ഖത്തരിക്ക് ലഭിക്കുന്ന തുല്യപരിഗണന ഇവർക്കും ലഭിക്കും. സിവിൽ, സൈനിക ജോലികളിൽ ഖത്തരികൾ കഴിഞ്ഞാൽ ഇവരെയായിരിക്കും പ്രഥമമായി പരിഗണിക്കുക. സ്വന്തമായി സ്വത്തുക്കൾ വാങ്ങുന്നതിനും ബിസിനസുകൾ ആരംഭിക്കുന്നതിനും കരട് നിമയത്തിൽ അനുവാദം ലഭിക്കും.
സ്ഥിരം റെസിഡൻസിക്ക് അർഹരായവർക്കുള്ള കാർഡിന് അനുമതി നൽകുക ആഭ്യന്തരമന്ത്രിയായിരിക്കും. കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് കീഴിൽ സ്ഥിരം സമിതി പെർമനൻറ് റെസിഡൻസി ഐഡി ഗ്രാൻറിംഗ് കമ്മിറ്റി രൂപീകരിക്കും. കരട് നിയമം ശൂറാ കൗൺസിലിന് വിടുന്നതോടെ സ്ഥിരം റെഡിസൻസി സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകും. ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യം വിദേശികൾക്ക് സ്വദേശികളുടെ തുല്യപരിഗണനയിൽ സ്ഥിരം താമസാനുമതി അനുവദിക്കുന്നത്. ഖത്തരികളല്ലാത്തവർക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥത അനുവദിക്കുന്നത് സംബന്ധിച്ച് കരട് രേഖ തയ്യാറാക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർദേശിച്ചതായും ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.