ദോഹ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഖത്തരി സാംസ്കാരിക പരിപാടികൾക്ക് കിർഗിസ്ഥാനിൽ തുടക്കമായി. കിർഗിസ്ഥാൻ ഇൻഫർമേഷൻ ടൂറിസം മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഖത്തർ സാംസ്കാരിക കായിക മന്ത്രാലയമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ കലാ സാംസ്കാരിക വകുപ്പാണ് മന്ത്രാലയത്തിനെ പ്രതിനിധീകരിക്കുന്നത്. സാംസ്കാരിക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ ഖത്തറിൽ നിന്നും കിർഗിസ്ഥാനിൽ നിന്നുമുള്ള സാംസ്കാരിക പ്രമുഖർ, കിർഗിസ്ഥാനിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ അറാർ അൽ നുഐമി തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. ഖത്തറിെൻറ തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വിവിധ ഇനങ്ങൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഉൾപ്പെടുന്നുണ്ട്.
ഇത്തരം കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ജനങ്ങളെയും സംസ്കാരങ്ങളെയും ഒരുമിപ്പിച്ച് നിർത്താൻ സാധിക്കുന്നുവെന്നും സാംസ്കാരിക കൈമാറ്റം സാധ്യമാക്കുന്നുവെന്നും മന്ത്രാലയത്തിലെ സാംസ്കാരിക ഉപദേഷ്ടാവും ഖത്തർ പ്രതിനിധി സംഘത്തലവനുമായ ഫാലിഹ് അൽ അജ്ലാൻ അൽ ഹജ്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. പരിപാടികളുടെ ഒന്നാം ദിവസം ഖത്തരി പാരമ്പര്യ ആഘോഷ പരിപാടിയായ അറാദയടക്കം ആകർഷകരമായ വിവിധ പരിപാടികളാണ് അരങ്ങേറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിെൻറ സാംസ്കാരികത്തനിമയും പൈതൃകവും മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അവസാനിക്കുന്ന പരിപാടികളുടെ ഭാഗമായി ഖത്തറിെൻറ കലാ സാംസ്കാരിക പാരമ്പര്യങ്ങളെ പരിചയപ്പടുത്തുന്ന പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
ഖത്തറിലെ വികസനവും പുരാതന ഖത്തറും ഖത്തറിെൻറ ചരിത്രവും ഇതിൽ ഉൾപ്പെടും. ഖത്തറിൽ നടന്നു കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളെ സംബന്ധിച്ചും 2022 ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തയ്യാറെടുപ്പുകളെ കുറിച്ചുമുള്ള പ്രത്യേക അവതരണവും നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിെൻറ ഭാഗമായാണ് കിർഗിസ്ഥാനിൽ ഖത്തരി കൾച്ചറൽ ഡേയ്സ് സംഘടിപ്പിക്കുന്നത്. ഖത്തറിലും ഇതുപോലെ കിർഗിസ്ഥാൻ ദിനങ്ങൾ അരങ്ങേറുമെന്നും അൽ ഹജിരി പ്രസ്താവനയിൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.