ദോഹ: ഖത്തറിലെ വിവിധ സ്വർണക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘത്തെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മോഷണം നടത്തിയ സ്ത്രീകളും പുരുഷനും അടങ്ങുന്ന സംഘത്തെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ ഹമദ് വിമാനത്താവളത്തിലാണ് പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു മോഷണം നടത്തിയത്. വിവിധ കടകളിൽ പല വേഷങ്ങളിലെത്തിയാണ് മോഷണം. മൂന്നുപേരും സ്വർണം വാങ്ങാൻ എന്ന ഭാവേന കടയിൽ കയറി ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ച് മോഷണം നടത്തും. ഈ രീതി മറ്റു കടകളിലും ആവർത്തിച്ചു.
സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരുടെ താമസസ്ഥലം മനസ്സിലാക്കുകയും ചെയ്താണ് പൊലീസ്, സംഘത്തെ വലയിലാക്കിയത്. ഹമദ് വിമാനത്താവളത്തിൽനിന്നും പിടികൂടിയ സംഘത്തിന്റെ ഓരോ നീക്കവും വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കടകളിൽനിന്നും ആഭരണം മോഷ്ടിക്കുന്നതും, പുറത്തിറങ്ങി രക്ഷപ്പെടുന്നതും ഹോട്ടലിൽ എത്തുന്നതും മുതൽ ഹമദ് വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് വരെയുള്ള ദൃശ്യങ്ങളാണ് ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചത്. ഇവരെ തുടർനടപടികൾക്കായി പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.