ദോഹ: ബൈക്കിന്‍റെ പിന്നിൽ വലിയ പെട്ടിയിലും തോളിലേറ്റിയ വലിയ ബാഗിലുമായി ഭക്ഷണപ്പൊതികൾ അടച്ചുവെച്ച് കുതിച്ചുപായുന്ന ഡെലിവറി ബോയ്സിനെയും മോട്ടോർ ബൈക്കുകളും പതിവ് കാഴ്ചയാണ്. ഓർഡർ അനുസരിച്ച് റെസ്റ്റോറന്റ്, കഫ്റ്റീരിയ മുതൽ ഗ്രോസറികളിൽ നിന്നു വരെ സാധനങ്ങളുമായി ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഡെലിവറി ബോയ്സ് യാത്രയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുകയാണ് അധികൃതർ.
പുതിയ കണക്കുകൾ പ്രകാരം, ഡെലിവറി മോട്ടോർ ബൈക്കുകൾ അപകടത്തിൽ പെടുന്ന സംഭവങ്ങൾ വർധിച്ചതായി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. കോവിഡിന്‍റെ വരവോടെയാണ് ഹോംഡെലിവറി സേവനങ്ങൾ സജീവമായത്. അതിനനുസരിച്ച് വിവിധ ആപ്ലിക്കേഷൻ വഴിയുള്ള ഭക്ഷ്യ വസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും ഓർഡർ കൂടിയതോടെ രാജ്യത്തെ മോട്ടോൾ സൈക്കിൾ അപകടം പ്രതിദിനമെന്നോണം വർധിച്ചതായി ട്രാഫിക് ബോധവൽകരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് റാദി അൽ ഹജ്രി അറിയിച്ചു. പ്രതിദിനം അപകടങ്ങൾ സംഭവിക്കുകയും, പരിക്ക് ഗുരുതരാവസ്ഥ വർധിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. 'ഡെലിവറി മോട്ടോർ സൈക്കിൾ ആക്സിഡന്‍റ്' എന്ന വിഷയത്തിലെ വർക്ഷോപ്പിൽ സംസാരിക്കുകയായിരുന്നു ബ്രിഗേഡിയർ മുഹമ്മദ് റാദി.
വാണിജ്യ-വ്യവസായ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവർ വർക്ഷോപ്പിൽ പങ്കെടുത്തു.
ഡെലിവറി വാഹനങ്ങളുടെ അപകടത്തിനൊപ്പം പരിക്കിന്‍റെ ഗുരുതരാവസ്ഥയും കൂടിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം അസി. ഡയറക്ടർ ഡോ. ഐഷ ഉബൈദ് പറഞ്ഞു.
യാത്രക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നയും, ലക്ഷ്യസ്ഥാനം തിരിച്ചറിയാനായി ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ ശ്രദ്ധ നൽകുന്നതുമാണ് അപകടത്തിന് കാരണമെന്ന് അവർ വിശദീകരിച്ചു.
ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ മൂന്ന് മടങ്ങോളം മോട്ടോർ സൈക്കിൾ ഡെലിവറി ഡ്രൈവർമാരുടെ അപകടനിരക്ക് വർധിച്ചതായി അവർ പറഞ്ഞു. ഹമദ് ട്രോമ സെന്‍റർ കണക്കു പ്രകാരമാണിത്.
2022 ആദ്യ പാദത്തിൽ ഗുരുതര പരിക്ക് സംഭവിച്ച 93കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2021ലെ ആദ്യപാദത്തിൽ ഇത് 29 മാത്രമായിരുന്നു.
തലക്ക് പരിക്ക് പറ്റൽ, അംഗവൈകല്യം സംഭവിക്കും വിധമുള്ള പരിക്ക്, മുറിവുകൾ എന്നിവയുടെ ശേഷിയും കൂടിയതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.