അമ്മാൻ / ദോഹ: അധിനിവേശ ജറുസലേമിൽ ഇസ്രായേൽ നടത്തുന്ന അനധികൃത കുടിയേറ്റങ്ങൾക്കും വെടിനിർത്തൽ കരാർ ലംഘനങ്ങൾക്കുമെതിരെ അന്താരാഷ്ട്രതലത്തിൽ നീക്കങ്ങൾ ശക്തമാക്കാൻ അറബ് മന്ത്രിതല സമിതി യോഗം ചേർന്നു. ജോർഡാൻ തലസ്ഥാനമായ അമ്മാനിൽ നടന്ന യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറലിന് പുറമെ പാകിസ്താൻ, തുർക്കിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
അധിനിവേശ ജറുസലേമിലും അവിടുത്തെ ഇസ് ലാമിക -ക്രൈസ്തവ വിശുദ്ധ കേന്ദ്രങ്ങളിലും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ യോഗം ചർച്ച ചെയ്തു. മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുന്ന ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികളെ പ്രതിരോധിക്കാൻ സംയുക്ത പ്രവർത്തനങ്ങൾക്കും യോഗത്തിൽ തുടക്കം കുറിച്ചു. ഖത്തർ, ജോർഡാൻ, തുനീഷ്യ, അൽജീരിയ, സൗദി അറേബ്യ, സൊമാലിയ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങളും അറബ് ലീഗ് സെക്രട്ടറി ജനറലുമാണ് മന്ത്രിതല സമിതിയിൽ അംഗങ്ങളായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.