ദോഹ: ഇന്ത്യയിൽനിന്ന് ഖത്തറിലേക്ക് യാത്രക്കാരുടെ എണ്ണം കൂടിയതോടെ കൂടുതൽ സർവിസുകളുമായി എയർ ഇന്ത്യ. ആഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്ചയിൽ രണ്ട് സർവീസുകൾ കൂടി വർധിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. നിലവിലെ സർവിസുകൾക്ക് പുറമെയാണ് ആഗസ്റ്റ് ഒന്നുമുതലുള്ള അധിക സർവിസുകൾ. തിങ്കളാഴ്ച മുതൽ ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.
ഖത്തറിൽ ഓൺ അറൈവൽ വിസ പ്രാബല്യത്തിൽ വന്നതോടെ, സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ തിരക്ക് കൂടിയ പശ്ചാത്തലത്തിലാണ് സർവിസ് വർധിപ്പിക്കാനുള്ള നീക്കം. നിലവിൽ ഖത്തറുമായുള്ള എയർ ബബ്ൾ കരാറിൻെറ അടിസ്ഥാനത്തിൽ എയർ ഇന്ത്യ, ഇൻഡിഗോ, ഖത്തർ എയർവേസ് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്. കൊച്ചി ഉൾപ്പെടെയുള്ള റൂട്ടിൽ എയർ ഇന്ത്യ കൂടുതൽ വിമാനങ്ങൾ പറത്തുന്നത് വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറക്കാൻ സഹായകമാവുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
മൂന്ന് സെക്ടറുകളിലേക്കും 450 റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ കാണിക്കുന്നത്. പുതിയ സർവിസുകൾ നേരിട്ട് ദോഹയിലേക്കാണെന്നതാണ് മെച്ചം.ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിരികെ കൊച്ചി -ദോഹ സർവിസ് ബുധൻ, വെള്ളി ദിവസങ്ങളുമാണുള്ളത്.
ദോഹയിൽ നിന്ന് ഹൈദരാബാദിലേക്ക് ഞായർ, ബുധൻ ദിവസങ്ങളിൽ പറക്കുന്ന വിമാനങ്ങൾ അതേ ദിവസങ്ങളിൽ തിരിച്ചും പറക്കും.ദോഹയിൽനിന്ന് മുംബൈയിലേക്ക് ബുധൻ, വെള്ളി ദിനങ്ങളിലാണ് സർവിസ്. തിരികെ, ആഴ്ചയിൽ അഞ്ചു ദിവസം നേരിട്ട് സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.