ദോഹ: സൗദിയിലേക്ക് പറക്കാൻ പ്രതീക്ഷയോടെയെത്തിയ 17 പ്രവാസികൾക്ക് ദുരിതങ്ങളുടെ ഒരു പകലായിരുന്നു വ്യാഴാഴ്ച ദോഹ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നത്. യാത്രചെയ്ത എയർ ഇന്ത്യയുടെയും ടിക്കറ്റും മറ്റും നൽകിയ ട്രാവൽ ഏജൻസികളുടെയും വീഴ്ചയുടെ ഇരകളായവർക്ക് നേരിടേണ്ടി വന്നത് കടുത്ത മാനസിക സമ്മർദവും സാമ്പത്തിക നഷ്ടവും. വ്യാഴാഴ്ച രാവിലെ 6.40ന് കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഇവർ ദോഹയിലേക്ക് പറന്നത്.
ഓൺ അറൈവൽ യാത്രക്ക് അധികൃതർ നിർദേശിച്ച മാനദണ്ഡപ്രകാരമുള്ള രേഖകളെല്ലാം കൈയിൽ കരുതിയാണ് വിമാനത്താവളത്തിലെത്തിയത്. പ്രയാസങ്ങളൊന്നുമില്ലാതെ കോഴിക്കോട് നിന്നും പുറപ്പെട്ടവർ ദോഹയിലിറങ്ങിയ ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. എമിഗ്രേഷൻ നടപടി ക്രമങ്ങൾക്കിടെയാണ് കൈയിൽ കാശുേണ്ടാ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ചോദിക്കുന്നത്.
അപ്രതീക്ഷിതമായ ചോദ്യത്തിൽ പകച്ചുപോയെന്ന് മലപ്പുറം സ്വദേശിയായ യാത്രക്കാരൻ 'ഗൾഫ് മാധ്യമ'ത്തോട്' പറഞ്ഞു. 'പിന്നാലെ, ഞങ്ങളുടെ വിമാനത്തിലെത്തിയ മറ്റു ഓൺ അറൈവൽ യാത്രക്കാരോടും ഇതേകാര്യം തന്നെ ചോദിച്ചു. ഏതാണ്ട് അരമണിക്കൂറിനുള്ളിൽ ഞങ്ങൾ 17 പേരോളമായി. എല്ലാവരും സൗദിയിലേക്ക് പോകാനുള്ളവരായിരുന്നു. 5000 റിയാൽ കൈവശമോ തുല്യമായ തുക അക്കൗണ്ടിലോ വേണമെന്നായിരുന്നു അധികൃതരുടെ നിർദേശം. തുടക്കത്തിൽ പരിഭ്രമിച്ചു പോയ ഞങ്ങൾ പുറത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെട്ട് ഉടൻ നിശ്ചിത തുക എത്തിക്കാനുള്ള ഏർപ്പാട് ചെയ്തെങ്കിലും അധികൃതർ അനുവദിച്ചില്ല. വിമാനം ഇറങ്ങുേമ്പാൾ കൈവശമോ അക്കൗണ്ടിലോ നിശ്ചിത കാശ് വേണമെന്നായി അവർ. ഇതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു.
പിന്നീട് എന്തുചെയ്യും എന്നറിയാത്ത ഇരിപ്പായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ ഞങ്ങളെ നാട്ടിലേക്ക് മടക്കി അയക്കുന്ന ഭാഗത്തേക്ക് മാറ്റി. അനിശ്ചിത്വത്തിൻെറ നിമിഷങ്ങൾ. എന്താണ് സംഭവിക്കുന്നതെന്നുപോലും അറിയാത്ത സമയം. ഖത്തറിൽ നിന്നും സൗദിയിൽ നിന്നും നാട്ടിൽ നിന്നുമായി സുഹൃത്തുക്കളും ബന്ധുക്കളും നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ, പല ഉദ്യോഗസ്ഥരും ഞങ്ങളുടെ അരികിലെത്തി മടങ്ങി. പിഴ അടച്ചാലും എങ്ങനെയെങ്കിലും പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. പക്ഷേ, മണിക്കൂറുകൾ പിന്നിട്ടതല്ലാതെ പരിഹാരമൊന്നും ആയില്ല.
'ഓൺ അറൈവൽ യാത്രക്കാരുടെ കൈയിൽ 5000 റിയാലോ തത്തുല്യമായ തുക അക്കൗണ്ടിലോ ഉണ്ടെന്ന് ഉറപ്പിക്കണമെന്ന് ജൂലൈ 22നുതന്നെ അറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വിമാനത്താവളത്തിൽ വെച്ച് ചില ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞത്. പക്ഷേ, കോഴിക്കോടുവെച്ച് അങ്ങനെ ഒരു ചോദ്യവുമുണ്ടായില്ല. ഇതിനിടയിൽ ദോഹയിൽവെച്ച് നാട്ടിലേക്ക് മടക്കം ഉറപ്പായതോടെ ഞങ്ങളെ പിഴിയാനും എയർഇന്ത്യ അധികൃതർ ശ്രമിച്ചു. 2000 റിയാലാണ് ഒരാളോട് മടക്ക ടിക്കറ്റിന് ചോദിച്ചത്. കൈയിൽ കാര്യമായ കാെശാന്നും സൂക്ഷിക്കാതിരുന്ന സന്ദർഭത്തിൽ വലിയ ചതിയായി അത്. തുടർന്ന് ബഹളം വെച്ചതോടെയാണ് 650 റിയാലിന് ടിക്കറ്റ് അനുവദിക്കാൻ തയാറായത്. ഖത്തറിൽ നിന്നും രാത്രിയോടെ പറന്നുയർന്ന വിമാനം വെള്ളിയാഴ്ച പുലർച്ച നാലുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്. അങ്ങനെ 22 മണിക്കൂർ നേരം ഞങ്ങൾ അനുഭവിച്ചുതീർത്തത് ജീവിതത്തിലെ അതിദുരിത സമാനമായ ഒരു ദിവസം'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.