മസ്‌കത്ത്: യൂസ്ഡ് എഞ്ചിൻ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ മസ്‌കത്ത് ഗവർണറേറ്റിലെ ഒരു വ്യാപാര സ്ഥാപനത്തിന് ശിക്ഷയും പിഴയും വിധിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതിനെ തുടർന്ന് ബന്ധപ്പെട്ട കോടതിയാണ് വിധി പ്രസ്താവിച്ചത്.
ഒരു ഉപഭോക്താവ് തന്റെ വാഹനത്തിന് യൂസ്ഡ് എഞ്ചിൻ വാങ്ങുന്നതിനായി 390 ഒമാൻ റിയാൽ നൽകി ഒരു മാസത്തെ വാറന്റിയോടെ സ്ഥാപനവുമായി കരാർ ചെയ്തു. എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ എഞ്ചിൻ നൽകുന്നതിൽ വിതരണക്കാരൻ പരാജയപ്പെട്ടു. കൂടാതെ, വാഹനം മറ്റൊരു വർക്ക്‌ഷോപ്പിൽ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ഉപഭോക്താവിനോട് ആവശ്യപ്പെട്ടതായും കണ്ടെത്തി.
സമൻസ് ലഭിച്ചപ്പോൾ സ്ഥാപന പ്രതിനിധി എഞ്ചിൻ ഒരുക്കിയിരുന്നുവെന്നും, വൈകിയതിനെ തുടർന്ന് ഉപഭോക്താവാണ് സ്വീകരിക്കാൻ വിസമ്മതിച്ചതെന്നും വാദിച്ചു.
തുടർന്ന് കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികൾ പൂർത്തിയാക്കുകയായിരുന്നു.
സേവനം ശരിയായ രീതിയിൽ നൽകുന്നതിൽ പരാജയപ്പെട്ടതിനും അറബിയിൽ ബിൽ നൽകാത്തതിനും വിതരണക്കാരനെ കോടതി രണ്ട് കുറ്റങ്ങൾക്കു കുറ്റക്കാരനായി കണ്ടെത്തി. ആദ്യ കുറ്റത്തിന് 500 ഒമാൻ റിയാൽ പിഴയും രണ്ടാമത്തേതിന് 300 ഒമാൻ റിയാൽ പിഴയും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.