പിതാമഹന്‍െറ യാത്രയുടെ ഓര്‍മപുതുക്കി ഖിംജി കുടുംബത്തിന്‍െറ കടല്‍യാത്ര

മസ്കത്ത്: നൂറ്റാണ്ട് മുമ്പ് കച്ചവടത്തിനായി കടല്‍ കടന്ന പിതാമഹന്‍െറ യാത്രയുടെ ഓര്‍മപുതുക്കി ഖിംജി ഗ്രൂപ് അമരക്കാരന്‍െറ കടല്‍യാത്ര. കനക്സി ഗോകുല്‍ദാസ് ഖിംജി, ഭാര്യ കല്‍പന, ഇളയ മകന്‍ നൈലേഷ് അടുത്ത ബന്ധുക്കളായ അനില്‍ ഖിംജി, മഹേഷ് ലട്ട്വാല, ആശിഷ് സമ്പത്ത് എന്നിവരാണ് മസ്കത്തില്‍നിന്ന് ആഡംബര യാച്ചായ ‘ലേയില’യില്‍ ഗുജറാത്തിലെ രാജ്കോട്ടിനടുത്ത പുരാതന തുറമുഖ നഗരമായ മാണ്ഡ്വിയില്‍ എത്തിയത്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്നാണ് കനക്സി ഖിംജിയുടെ പിതാമഹനായ രാംദാസ് താക്കര്‍സേ കച്ചവടത്തിനായി മസ്കത്തിലേക്ക് കപ്പല്‍ കയറിയത്.
ഏറെ നാളുകളായുള്ള ആഗ്രഹമായിരുന്നു മാണ്ഡവിയിലേക്കുള്ള കടല്‍യാത്രയെന്ന് 78കാരനായ കനക്സി ഖിംജി പറയുന്നു. അടുത്തിടെ മസ്കത്തില്‍നിന്ന് ദുബൈയിലേക്ക് യാച്ചില്‍ 30 മണിക്കൂര്‍ നീളുന്ന യാത്ര നടത്തിയിരുന്നു. ഏറെ രസകരമായിരുന്ന ആ യാത്രക്ക് ശേഷമാണ് ഗുജറാത്തിലേക്ക് ഒരു യാത്ര നടത്തണമെന്ന ആഗ്രഹം മനസ്സിലുണ്ടായതെന്ന് ഒമാനിലെ ആദ്യ ഹിന്ദു ശൈഖ് പറയുന്നു.
ജനുവരി ഒമ്പതിന് രാവിലെ പത്ത് മണിയോടെയാണ് മസ്കത്തില്‍നിന്ന് യാത്ര പുറപ്പെട്ടത്. 55 അടി നീളമുള്ള യാച്ചിന്‍െറ ശരാശരി വേഗത ഒമ്പത് നോട്ട് ആയിരുന്നു. 610 നോട്ടിക്കല്‍ മൈലുള്ള യാത്രദൂരം മൂന്ന് ദിവസമെടുത്താണ് പിന്നിട്ടത്. മറക്കാനാകാത്ത അനുഭവമായിരുന്നു ‘ലേയില’യിലെ യാത്രയെന്ന് ഖിംജിയുടെ പത്നി കല്‍പന പറയുന്നു. വിവാഹം കഴിഞ്ഞ ശേഷം മസ്കത്തിലേക്ക് കറാച്ചി വഴിയാണ് വന്നത്. വിവാഹത്തിന് മുമ്പേ ആവി ബോട്ടുകളില്‍ സഞ്ചരിച്ചിട്ടുണ്ട്. പരമാവധി ഒരു രാവും പകലും മാത്രമാണ് ഇങ്ങനെ സഞ്ചരിച്ചിട്ടുള്ളതെന്നും മൂന്നുദിവസത്തെ യാത്രയുടെ ത്രില്‍ മാറാത്ത കല്‍പന പറയുന്നു.
45 വര്‍ഷം മുമ്പാണ് അവസാനമായി ഇന്ത്യയില്‍നിന്ന് ഒമാനിലേക്ക് കപ്പലില്‍ യാത്ര ചെയ്തതെന്ന് അനില്‍ ഖിംജി പറഞ്ഞു. തങ്ങളുടെ ചെറുപ്പത്തില്‍ കപ്പലായിരുന്നു യാത്രാമാര്‍ഗം. നാലു മുതല്‍ അഞ്ചു ദിവസം വരെ നീളുന്നതായിരുന്നു അന്നത്തെ യാത്രയെന്നും അനില്‍ ഖിംജി പറയുന്നു. പിതാമഹന്മാര്‍ക്ക് ആദരാഞ്ജലിയൊരുക്കി എല്ലാ വര്‍ഷവും കപ്പല്‍യാത്ര സംഘടിപ്പിക്കാനാണ് ഖിംജി കുടുംബത്തിന്‍െറ ആലോചന.

Tags:    
News Summary - Traveling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.