അതിരുകളില്ലാത്ത സ്നേഹത്തിന്റെ നോമ്പുതുറ


രാജൻ വി. കോക്കൂരി 

ഈ വർഷം ഫെബ്രുവരിയിൽ റമദാൻ തുടങ്ങിയതിനാൽ വേനലിന്റെ കാഠിന്യം കുറവാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും അർഹതപ്പെട്ടവർക്ക് നോമ്പുതുറക്കാനുള്ള ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ ഞങ്ങൾ കുറച്ചുപേർ പോകുന്ന ചിട്ടയായ മാനസിക ഉൻമേഷം കിട്ടുന്ന പ്രവൃത്തിയിൽ സജീവമാണ്. ഇതിനായുള്ള തയാറെടുപ്പുകൾ വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. സന്മനസ്സുള്ള സുഹൃത്തുക്കളും നിരവധി കമ്പനികളും ഈ പുണ്യപ്രവൃത്തിയിൽ ഞങ്ങളോടൊപ്പം കൈകോർക്കുന്നുണ്ട്. ഇത് മനസ്സിന് വലിയൊരു ആത്മസംതൃപ്തി നൽകുന്നു.

നോമ്പെടുക്കുന്നത് മനസ്സിന് സമാധാനവും ശരീരത്തിന് ആരോഗ്യവും നൽകുമെന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ഒമാൻ ജീവിതത്തിനിടയിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

ഒമാനിലെ മിസ്‌വ എന്ന സ്ഥലത്ത് സാധാരണ തൊഴിലാളികളോടൊപ്പം പതിവായി സമൂഹ നോമ്പുതുറയിൽ പങ്കെടുക്കാറുള്ളതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയ ഒമാനിലെ അനുഭവം. എന്നാൽ, ആദ്യത്തെ എൻ്റെ നല്ല റമദാൻ ഓർമകൾ തുടങ്ങുന്നത് ഗൾഫിൽ ആദ്യം എത്തിചേർന്ന സൗദിയിൽ നിന്നാണ്.

ജാതിമത ഭേദമന്യേ എല്ലാവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കാനുളള സാധനങ്ങൾ നേരത്തെ വാങ്ങും. അതിനുളള പണം സംഘടിപ്പിക്കും. പിന്നീട്ട് ഒന്നിച്ച് എല്ലാവരും കൂടി പാകം ചെയത് ഒരുമിച്ചിരുന്ന് ഇഫ്താർ സമയം കഴിക്കും. അവിടെ വരുമാനം വളരെ കുറവുള്ള ആളുകളെ ഞങ്ങൾ പ്രത്യേകം കൂട്ടാറുണ്ട്. സ്നേഹത്തിന്റെയും സഹനത്തിൻ്റെയും വലിയൊരു ഉദാഹരണം ഞാൻ എൻ്റെ സൗദി പ്രവാസ ജീവിതത്തിൽ നിന്നും നേരിട്ടറിഞ്ഞു.

അവിടെ ഒരു പാട് മാസങ്ങൾ എൻ്റെ മുറിയിൽ വ്രതം വളരെ കൃതമായി പാലിക്കുന്ന ഖാലിദ് ആയിരുന്നു കൂടെ താമസിച്ചത്. അങ്ങിനെയാണ് ഞാനും വ്രതശുദ്ധിയെ കുറിച്ച് പഠിച്ചത്.

ഒരിക്കൽ എനിക്ക് ഓഫീസിൽ രാത്രി ഷിഫ്റ്റ് ആയിരുന്നു. ജോലി കഴിഞ്ഞ് രാത്രി വൈകിയിട്ടും എന്നെ കൊണ്ടുപോകേണ്ട ഡ്രൈവർ റഷീദ് എത്തിയില്ല. വലിയ ഒരു എൻജിനീയറിങ് ഓഫിസിൽ ഞാൻ അന്നു രാത്രിയിൽ തനിയെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

മൊബൈൽ ഫോണുകൾ ഇല്ലാത്ത കാലമായിരുന്നു അത്. കുറേനേരം കാത്തുനിന്ന ശേഷം ഞാൻ വിജനമായ റോഡിലൂടെ ഇരുട്ടത്ത് ദോഹാ ക്യാമ്പ് എന്ന സ്ഥലത്തുനിന്നും തുക്ബയിള്ള താമസസ്ഥലത്തേക്ക് നടക്കാൻ തുടങ്ങി.

അല്പം കഴിഞ്ഞപ്പോൾ കറേ ദൂരം പോയപ്പോഴേക്കും രഷീദ് എന്നെ തേടി വന്നു. നോമ്പെടുത്തിരുന്ന അദ്ദേഹം അറിയാതെ ക്ഷീണത്തിൽ കുറേ ഏറേ ദൂരം വണ്ടി ഓടിച്ച ക്ഷീണിച്ചതിനാൽ ഉറങ്ങിപ്പോയതായിരുന്നു താമസിക്കാൻ കാരണം. വിദേശത്തെ ആദ്യ നാളുകളിലെ ആ ഏകാന്തതയും ഇരുട്ടും എന്നെ അന്ന് വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തക്കൾ ആയി മാറി.

അങ്ങിനെ ഒരോ അനുഭവങ്ങളിലുടെ ഒരു വലിയ സുഹൃദ് വലയങ്ങൾ കിട്ടി. ലോകനന്മക്കായുള്ള പ്രാർത്ഥനകളോടെ മനുഷ്യ നിർമ്മിതമായ യുദ്ധങ്ങൾ ഇല്ലാത്ത ഒരു നല്ല റമദാൻ കാലം സ്വപ്നം കണ്ടുകൊണ്ട് ഏവർക്കും പുണ്യമാസത്തിന്റെ ആശംസകൾ നേർന്നു കൊള്ളുന്നു.

Tags:    
News Summary - The Lenten opening of boundless love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.