മസ്കത്ത്: ചൂട് കനത്തതോടെ നാടും നഗരവും വെന്തുരുകുന്നു. വിവിധ ഗവർണറേറ്റുകളിൽ 45 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് കഴിഞ്ഞ ദിവസം താപനില രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് റുസ്താഖിലാണ്; 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. നഖൽ, അൽ-അവബി, ഖൽഹത്ത്, സുമൈൽ എന്നിവിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ് ചൂടും അനുഭവപ്പെട്ടു. രാജ്യത്ത് വരുംദിവസങ്ങളിൽ താപനില 50ന് മുകളിൽ കടക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സൂര്യാഘാതമടക്കമുള്ളവ ഏൽക്കാതിരിക്കാൻ വേണ്ട മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, നിർമാണമേഖലയിലടക്കം പുറത്ത് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് മധ്യാഹ്ന വിശ്രമവേള ഈ മാസം ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ വിശ്രമവേള നൽകിയിരിക്കുന്നത്. വ്യവസ്ഥകൾ കൃത്യമായും നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പരിശോധന സംഘങ്ങൾ തൊഴിൽ സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്.
വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 100 റിയാല്‍ മുതല്‍ 500 റിയാല്‍വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിഷയങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ചൂട്കാലത്ത് നന്നായി വെള്ളം കുടിക്കണം. തുറന്നസ്ഥലത്ത് ജോലിക്ക് പോകുന്നവർ നാരങ്ങയും ഉപ്പും ചേർത്ത വെള്ളമോ ഒ.ആർ.എസ് ലായനിയോ കൊണ്ടുപോകണം. വെള്ളം നന്നായി കുടിച്ചില്ലെങ്കിൽ ശരീരത്തിൽ ജലാംശം കുറയുന്നതോടെ സ്ട്രോക്, മസിൽ വേദന തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ചൂട് കാരണം ശരീരത്തിലെ ജലാംശവും ഉപ്പുമാണ് കുറയുന്നത്. ജലാംശം കുറയുന്നതോടെ രക്തസമ്മർദം കുറയാനും അതുവഴി സ്ട്രോക് ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നമായി മാറുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ ഉപയോഗിച്ച സ്പെയർ പാർട്സ് വിൽപന നടത്തുന്ന വർക് ഷോപ്പിന് തീപിടിച്ചു. റുസ്താഖ് വിലായത്തിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഫാമിന് തീ പിടിച്ചു. സീബ് വിലായത്തിലെ അൽഖൂദ് ഏരിയയിൽ കഴിഞ്ഞദിവസമാണ് സംഭവം. ആർക്കും പരിക്കില്ല. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവിൽഡിഫൻഡ് ആൻഡ് ആംബുലൻസ് അധികൃതർ അറിയിച്ചു.
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഈന്തപ്പനകൾക്കും കാർഷിക മാലിന്യത്തിനും തീ പിടിച്ചു. ബഹ്ല വിലായത്തിലെ അൽ ജിലാഹ് പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. ആർക്കും പരിക്കില്ല.
ദാഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രണവിധേയമാക്കി. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ കർഷികമാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കണമെന്ന് അധികൃതർ കർഷകരോട് ആവശ്യപ്പെട്ടു.
മസ്കത്ത്: റോയൽ ഹോസ്പിറ്റലിലെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ആർക്കും പരിക്കുകളില്ല. സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിലെ അഗ്നിശമന സേനാംഗങ്ങളും ആശുപത്രിയിലെ ഫയർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയതായി റോയൽ ഹോസ്പിറ്റൽ പ്രസ്താവനയിൽ പറഞ്ഞു.
മറ്റൊരു സംഭവത്തിൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് വിലായത്തിൽ ട്രക്കിന് തീപിടിച്ചു. കഴിഞ്ഞദിവസമായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.