സുൽത്താൻ ഹൈതം ബിൻ താരിഖിന് മിൻസ്കിലെ ഇൻഡിപെൻഡൻസ് പാലസിൽ നൽകിയ
സ്വീകരണം
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ബെലറൂസ് സന്ദർശനത്തിന് ഉജ്ജ്വല തുടക്കം. മിൻസ്കിലെ ഇൻഡിപെൻഡൻസ് പാലസിൽ എത്തിയ സുൽത്താനെയും സംഘത്തെയും പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ വരവേറ്റു. സുൽത്താനും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും അദ്ദേഹം സുഖകരമായ താമസം നേർന്നു. ഒമാനി രാജകീയ ഗാനവും ബെലാറൂഷ്യൻ ദേശീയ ഗാനവും ആലപിച്ച വേദിയിലേക്ക് പ്രസിഡന്റ് ലുകാഷെങ്കോ സുൽത്താനെ അനുഗമിച്ചു. തുടർന്ന്, പ്രസിഡന്റിനൊപ്പം സുൽത്താൻ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു.
നേരത്തെ മിൻസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ, ബെലറൂസ് ഉപപ്രധാനമന്ത്രി വിക്ടർ കരാങ്കെവിച്ച്, വിദേശകാര്യ മന്ത്രി മാക്സിം റൈഷെങ്കോവ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സുൽത്താനെ സ്വീകരിച്ചു.
ഒമാന്റെ അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര, സാംസ്കാരിക മേഖലകളിലെ സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള സുൽത്താന്റെ തുടർച്ചയായ ശ്രമങ്ങളെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു. വ്യാപാര, നിക്ഷേപ വിനിമയങ്ങൾ മെച്ചപ്പെടുത്തുക, സാങ്കേതിക സഹകരണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസ, ആരോഗ്യ പങ്കാളിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവയിൽ സന്ദർശനവേളയിലെ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സുസ്ഥിര ദേശീയ വികസനത്തിനും ആഗോള സമാധാനത്തിനും പിന്തുണ നൽകുന്ന സന്തുലിതവും ക്രിയാത്മകവുമായ അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തിയെടുക്കുക എന്ന ഒമാൻ വിഷൻ 2040ന് കീഴിലുള്ള വിശാലമായ നയതന്ത്ര ദർശനത്തിന്റെ ഭാഗമായാണ് സുൽത്താന്റെ ബെലറൂസ് സന്ദർശനം.
വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകളും സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനായി അവയെ ഉത്തേജിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായങ്ങൾ കൈമാറും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സയ്യിദ് അൽ ഔഫി, ഒമാൻ നിക്ഷേപ അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, റഷ്യയിലെ ഒമാൻ അംബാസഡറും ബെലറൂസ് റിപ്പബ്ലിക്കിലെ നോൺ-റസിഡന്റ് അംബാസഡറുമായ ഹമൂദ് ബിൻ സലിം അൽ തുവൈഹ് എന്നിവരടങ്ങുന്ന ഉന്നതസംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.