മസ്കത്ത്: സൊഹാറിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് പെരുവഴിയിലായ മലയാളികളടക്കം എണ്ണൂറ് ഇന്ത്യക്കാരുടെ തൊഴിൽപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിെൻറയും ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിലാണ് പ്രശ്നപരിഹാരത്തിനുള്ള നടപടികൾ നടക്കുന്നത്.
ഏറെ വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇവരെ ഒഴിവുകളുണ്ടെങ്കിൽ പരിഗണിക്കണമെന്ന് കാട്ടി അംബാസഡർ ഇന്ദ്രമണി പാണ്ഡെ വിവിധ കമ്പനികൾക്ക് കത്തയച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മൂന്നിലധികം കമ്പനികൾ അഭിമുഖത്തിന് സൊഹാറിലെ ക്യാമ്പിൽ എത്തിയിരുന്നു. ഒരു കമ്പനി 70 മുതൽ 80 വരെ പേരുടെ ഷോർട്ട്ലിസ്റ്റ് തയാറാക്കിയിട്ടുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. നിലവിൽ ലഭിച്ചിരുന്നതിെൻറ പകുതിയോളം വേതനം മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെങ്കിലും ജോലിക്ക് ചേരാനുള്ള ഒരുക്കത്തിലാണ് പലരും. നാട്ടിലേക്ക് മടങ്ങണമെന്നുള്ളവർക്ക് ഒമാനിൽ പിന്നീട് തിരിച്ചെത്തി പുതിയ തൊഴിൽ തേടുന്നതിനായി എൻ.ഒ.സിയും വിമാനടിക്കറ്റും ലഭ്യമാക്കുകയും ചെയ്യും. ഇതിനുള്ള നടപടികളും നടന്നുവരുകയാണ്. നാട്ടിൽ പോയി കുറച്ചുകാലം നിന്നശേഷം പുതിയ തൊഴിൽ തേടാനാണ് ആഗ്രഹമെന്ന് മലയാളികളായ ജീവനക്കാർ പറഞ്ഞു. എംബസിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണത്തിന് സംവിധാനമൊരുക്കിയത് വലിയ ആശ്വാസമാണെന്നും ഇവർ പറഞ്ഞു. തൊഴിൽരഹിതരായി നാട്ടിലേക്ക് പോകുന്ന പക്ഷം പുനരധിവാസം ഉൾപ്പെടെ വിഷയങ്ങളിൽ കേരള സർക്കാർ അനുകൂല നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയും മലയാളി ജീവനക്കാർ പങ്കുവെച്ചു.
കഴിഞ്ഞ ഏപ്രിൽ മുതലുള്ള വേതനം കിട്ടാനുണ്ടെന്ന് കാട്ടി കഴിഞ്ഞയാഴ്ചയാണ് തൊഴിലാളികൾ ഇന്ത്യൻ എംബസിയെ സമീപിച്ചത്. തുടർന്ന് എംബസി മാനവവിഭവശേഷി മന്ത്രാലയത്തിെൻറ സഹകരണത്തോടെ പ്രശ്നപരിഹാര ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. മാനവ വിഭവശേഷി മന്ത്രാലയം വിഷയത്തിൽ ഏറെ സഹായകരമായ നിലപാടാണ് എടുത്തത്. പ്രശ്നത്തിൽ സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും സ്വീകരിക്കും. നാട്ടിലേക്ക് മടങ്ങണമെന്നുള്ളവർക്ക് അതിനുള്ള സഹായവും ഇവിടെ തുടരണമെന്നുള്ളവർക്ക് അതിനുള്ള സഹായവും ലഭ്യമാക്കുമെന്ന് എംബസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.