മസ്കത്ത്: ഡെൻമാർക്കിലെ എസ്ബ്ജെർഗിൽ നടന്ന ടോൾ ഷിപ്പ്സ് റേസിൽ 2025ലെ ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് കപ്പ് നേടി റോയൽ നേവി ഓഫ് ഒമാന്റെ കപ്പലായ ശബാബ് ഒമാൻ-രണ്ട്. അഞ്ചാതവണയാണ് ഈ ശ്രദ്ധേയമായ നേട്ടം സുൽത്താനേറ്റ് സ്വന്തമാക്കുന്നത്.
ടോൾ ഷിപ്പ്സ് റേസുകളിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണ് ഫ്രണ്ട്ഷിപ്പ് ഇന്റർനാഷണൽ ടോൾ ഷിപ്പ്സ് കപ്പ്. പങ്കെടുക്കുന്ന കപ്പലുകൾക്കിടയിലെ സൗഹൃദം, പരസ്പര ബഹുമാനം, സാംസ്കാരിക ധാരണ എന്നിവ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന കപ്പലിനാണ് ഇത് നൽകി വരുന്നത്. മത്സരിക്കുന്ന എല്ലാ കപ്പലുകളുടെയും ക്യാപ്റ്റൻമാരും ക്രൂ അംഗങ്ങളും വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. ഡാനിഷ് തുറമുഖ നഗരമായ എസ്ബ്ജെർഗിൽ നടന്ന ടാൾ ഷിപ്പ്സ് റേസിന്റെ സമാപന ചടങ്ങിലാൽ ശബാബ് ഒമാൻ അധികൃതർ കപ്പ് ഏറ്റുവാങ്ങി.
ശബാബ് ഒമാൻ രണ്ടിന്റെ ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായാണ് കപ്പൽ ടോൾ ഷിപ്പ്സ് റേസിൽ പങ്കെടുത്തത്. ഡാനിഷ് തുറമുഖ നഗരമായ എസ്ബ്ജെർഗിൽ എത്തിയ കപ്പലിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്.
ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്. ഏഴാമത്തെ അന്താരാഷ്ട്ര യാത്രയിൽ, ശബാബ് ഒമാൻ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കും.
15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ നങ്കൂരമിടും. ബ്രെമർഹാവൻ സെയിൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം സെയിൽ ഫെസ്റ്റിവൽ, ടോൾ ഷിപ്പ്സ് റേസുകൾ എന്നിവക്കൊപ്പം മറ്റ് സമുദ്ര ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. ആറ് മാസത്തെ യാത്രയിൽ 18,000 നോട്ടിക്കൽ മൈലിലധികം കപ്പൽ സഞ്ചരിക്കും. സുൽത്താന്റെ സായുധ സേന, മറ്റ് സൈനിക, സുരക്ഷാ സേവനങ്ങൾ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്കൗട്ട്സ് ആൻഡ് ഗേൾ ഗൈഡുകൾ എന്നിവയിൽ നിന്നുള്ള 84 ട്രെയിനികളും ക്രൂവിനൊപ്പമുണ്ട്.
ഒമാന്റെ സൗഹൃദം, സ്നേഹം, ഐക്യം എന്നിവയുടെ സന്ദേശം ലോകത്തിന് എത്തിക്കാനാണ് യാത്രയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാനി സംസ്കാരം ഓരോ സ്റ്റോപ്പിലും പരിചയപ്പെടുത്തും. രാജ്യത്തിന്റെ അഭിമാനകരമായ സമുദ്ര ചരിത്രം, പുരാതന പാരമ്പര്യങ്ങൾ, ആധുനിക പുരോഗതി എന്നിവയും പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.