സലാലയിലെ കടലിൽ വീണ് കാണാതായവർക്കായി ഹെലികോപ്ടറിന്‍റെ സഹായത്തോടെ നടക്കുന്ന തിരച്ചിൽ
മസ്കത്ത്: സലാലയിലെ കടലിൽ വീണ് കാണാതായവർക്ക് തിരച്ചിൽ ഊർജിതമാക്കി അധികൃതർ. സൈനിക, സുരക്ഷ ഏജൻസികളുടെ സഹകരണത്തോടെ പുതിയ മേഖലയിലാണ് തിരച്ചിൽ നടക്കുന്നത്. ഞായറാഴ്ചയാണ് യു.പി, മഹാരാഷ്ട്ര സ്വദേശികളായ രണ്ട് കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഇവിടെ അപകടത്തിൽപെട്ടുന്നത്. ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ് കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സങ്കലിൽ സ്വദേശി ശശികാന്ത് (42), മകൻ ശ്രേയസ്സ് (അഞ്ച്) എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുക്കുന്നത്.
ശശികാന്തിന്‍റെ മകൾ ശ്രുതി (എട്ട്), അപകടത്തിൽപെട്ട രണ്ടാമത്തെ കുടുംബമായ യു.പിയിലെ അലഹാബാദ് സ്വദേശി അനാമിക മോഹൻ (44), മകൾ ധൃതി മോഹൻ (16)എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ 30 അംഗം പ്രത്യേക റെസ്ക്യൂ ടീമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഹെലികോപ്ടറിന്‍റെയും മറ്റും സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കടൽ പ്രക്ഷുബ്ധമായി തുടരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. സുഹൃത്തുക്കളായ ആറ് കുടുംബങ്ങൾ ദുബൈയിൽനിന്ന് ഒന്നിച്ചാണ് സലാലയിലെത്തിയത്. ഇതിൽ രണ്ട് കുടുംബത്തിലെ എട്ട് അംഗങ്ങളാണ് ഞായറാഴ്ച അപകടത്തിൽപെട്ടത്.
സംഭവ സമയത്ത് മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഉയർന്നുപൊങ്ങിയ തിരമാലയിൽപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.