സലാല: ഇന്ത്യന്‍ ഫുട്ബാള്‍ കളിക്കാരുടെ പൊതുവേദിയായി സലാല ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (സിഫ) പ്രവര്‍ത്തനമാരംഭിച്ചു. അഞ്ചാം നമ്പറിലെ ലുബാന്‍ പാലസില്‍ നടന്ന പ്രവാസി ഫുട്ബാള്‍ മീറ്റില്‍ ഐ.എസ്.സി ചെയര്‍മാന്‍ മന്‍പ്രീത് സിങ് കൂട്ടായ്മയുടെ പ്രഖ്യാപനം നിര്‍വഹിച്ചു. ഫുട്ബാള്‍ കളിക്കാരും സ്പോണ്‍സേഴ്സും വിവിധ ടീം മാനേജര്‍മാരും വിവിധ സംഘടനാ ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ച പ്രൗഢ ചടങ്ങിലാണ് നാമ പ്രഖ്യാപനം നടന്നത്. വൈകാതെതന്നെ ഇതിന്‍െറ ഘടന നിലവില്‍വരുമെന്ന് സംഘാടകര്‍ അറിയിച്ചു.
ചടങ്ങില്‍ സംഘാടക സമിതി പ്രസിഡന്‍റ് സബീര്‍ പി.ടി. അധ്യക്ഷത വഹിച്ചു. കഴിഞ്ഞവര്‍ഷം അഞ്ചു ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കാനും ഐ.എം. വിജയനെ സലാലയില്‍ കൊണ്ടുവരാനും ജില്ലാതല ടൂര്‍ണമെന്‍റും ഏകദിന ടൂര്‍ണമെന്‍റും സംഘടിപ്പിക്കാനും ഇന്ത്യന്‍ സ്കൂള്‍ ടീമിന് പരിശീലന വേദിയാകാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഫുട്ബാള്‍ മീറ്റിന്‍െറ ഉദ്ഘാടനവും മന്‍പ്രീത് സിങ് നിര്‍വഹിച്ചു. സി. വിനയകുമാര്‍, ഹുസൈന്‍ കാച്ചിലോടി, യു.പി. ശശീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പവിത്രന്‍ കാരായി, ദാസന്‍, സുധാകരന്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷബീര്‍ കാലടി സ്വാഗതവും മന്‍സൂര്‍ പട്ടാമ്പി നന്ദിയും പറഞ്ഞു. 2016 ലെ മികച്ച കളിക്കാരനായി ആബിദ് കോഴിക്കോടിനെ തെരഞ്ഞെടുത്തു. സിയാവുല്‍ ഹഖ്, മുര്‍ഷിദ് മലപ്പുറം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സലാലയിലെ പ്രവാസി ഫുട്ബാളിലെ തുടക്കക്കാരായ അലി ചാലിശ്ശേരി, സൈനുദ്ദീന്‍, നയീമുദ്ദിന്‍, ഹാഫിസ് ബിഹാര്‍, റഷീദ്, ജോര്‍ജ്, അഷ്റഫ്, ഹേമന്ദ് ഗോവ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ സമ്മാനങ്ങളുടെ വിതരണം നടന്നു. ശിഹാബ് കാളികാവ്, സലീം ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ആസ്വാദന പരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.