മസ്കത്ത്: Royal Oman Police again warns against cyber fraud(ആർ.ഒ.പി). ഏതെങ്കിലും അനൗദ്യോഗിക ലിങ്കുകളോ വെബ്സൈറ്റുകളോ പൊതുജനങ്ങൾ ഉപയോഗിക്കരുതെന്ന് ആർ.ഒ.പി നിർദേശിച്ചു. വ്യാപകമായി പ്രചരിക്കുന്ന ഒരു വ്യാജ എസ്.എം.എസ് ചൂണ്ടിക്കാണിച്ചാണ് ആർ.ഒ.പി മുന്നറിയിപ്പ് നൽകിയത്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ നൽകുന്നതിനായി പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്നും അതിൽ 40 ശതമാനം കിഴിവ് നൽകുന്നുണ്ടെന്നുള്ള അറിയിപ്പും ഒരു ലിങ്കുമാണ് സന്ദേശത്തിലുള്ളത്.
എന്നാൽ, ഈ പ്രചാരണം തെറ്റാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഓൺലൈൻ ബാങ്കിങ് തട്ടിപ്പാണ് സംഘം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇലക്ട്രോണിക് തട്ടിപ്പിൽ ഏർപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നതെന്ന് പൊലീസ് ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള അനൗദ്യോഗിക ലിങ്കുകളുമായോ വെബ്സൈറ്റുകളുമായോ ഇടപഴകുന്നത് ഒഴിവാക്കുകയും, ഔദ്യോഗിക പോലീസ് ചാനലുകൾ വഴി വിവരങ്ങളുടെ കൃത്യത പരിശോധിക്കുകയും, സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ റിപ്പോർട്ട് ചെയ്യുകയും വേണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഓൺലൈൻ മേഖലയിലെ തട്ടിപ്പിനെതിരെ ശക്തമായ ബോധവത്കരണമാണ് റോയൽ ഒമാൻ പൊലീസും ബാങ്കിങും മേഖലയും നടത്തുന്നത്. ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്നതടക്കമുള്ള തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകിയതോടെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കാൻ തുടങ്ങിയിരുന്നു. ഇത് മനസിലാക്കിയ തട്ടിപ്പ് സംഘം പുത്തൻ അടവുകളാണ് ഇരകളെ വീഴ്ത്താൻ ഉയോഗിക്കുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. സുരക്ഷ കാരണങ്ങളാൽ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടണമെന്നും പറഞ്ഞാണ് നടക്കുന്ന തട്ടിപ്പുകളിലൊന്ന്. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈനിലൂടെ പണം തട്ടുന്ന മറ്റൊരു രീതിക്കെതിരെയും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് എത്തിയിരുന്നു.
പ്രതിദിന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ടെക്സ്റ്റ് സന്ദേശങ്ങൾ അയച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ആർ.ഒ.പി അറിയിച്ചിരുന്നു. ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ആവശ്യപ്പെടും. എന്നിട്ട് സംഘം മുൻപ് തട്ടിപ്പിലൂടെ നേടിയ തുക ഇതിലേക്ക് കൈമാറും. പിന്നീട് അവരുടെ യഥാർഥ അക്കൗണ്ടിലേക്ക് ഉടൻതന്നെ കൈമാറുകയും ചെയ്യുന്ന രീതിയാണ് സംഘം സ്വീകരിച്ചിരുന്നത്. ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.