മസ്കത്തിൽ ഭിക്ഷാടനത്തിന്റെ മറവിൽ കവർച്ച; വനിതകളടക്കമുള്ള സംഘം പിടിയിൽ

മസ്കത്ത്: മസ്‌കത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽനിന്നും 20000 റിയാലിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങളും വസ്തുക്കളും മോഷ്ടിച്ച സംഭവത്തിൽ അറബ് വനിതകളടങ്ങിയ സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടനം മറയാക്കി ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവരുടെ മോഷണ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. വീടുകളുടെ പുറത്ത് ഷൂസിനകത്തോ ഡോർമാറ്റിന് കീഴിലോ സൂക്ഷിച്ചിരുന്ന സ്‌പെയർ കീകൾ കണ്ടെത്തിയാണ് സംഘം വീടുകളിലേക്ക് അനായാസമായി പ്രവേശിച്ചത്. വാതിൽ തകർക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യാതെയാണ് മോഷണം നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. മോഷണം നടന്നത് സംശയാസ്പദമായ ക്രിമിനൽ രീതിയിലൂടെയാണെന്ന് പൊലീസ് പുറത്തിറക്കിയ ദൃശ്യങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ സന്ദേശത്തിൽ റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീടുകളുടെ പുറത്ത് സ്‌പെയർ കീകൾ സൂക്ഷിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇത് മോഷ്ടാക്കൾക്ക് അനായാസ പ്രവേശനം നൽകുന്നതാണെന്നും പൊലീസ് വ്യക്തമാക്കി. ഡോർ മാറ്റിന് കീഴിലും ഷൂസിനകത്തും സ്‌പെയർ കീകൾ സൂക്ഷിക്കുന്ന പതിവ് അപകടകരമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. രൂപത്തിൽ സംശയം തോന്നാത്തവിധമാണ് മോഷണ സംഘം പ്രത്യക്ഷപ്പെടുന്നതെന്നും അതിനാൽ പൗരന്മാരും പ്രവാസികളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

Tags:    
News Summary - Robbery under the guise of begging in Muscat; Gang including women arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.